ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് സംസ്ഥാനത്തെ വിവിധ വികസന വിഷയങ്ങൾ ചർച്ച ചെയ്തു. ബാഗേശ്വറിലെ പ്രശസ്തമായ ചെമ്പ് കരകൗശലത്തെ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. സഹകരണ കർഷക സമൃദ്ധി കാർഡ് പദ്ധതി (നമോ കോഓപ്പറേറ്റീവ് കവച് കാർഡ്) ആരംഭിക്കുന്നതും അറിയിച്ചു. സംസ്‌ഥാനത്തിന്‍റെ പ്രാദേശിക ഉൽപന്നങ്ങളുടെ സംസ്‌കരണത്തിനും പാക്കേജിങ്ങിനും ബ്രാൻഡിങ്ങിനുമുള്ള "ഹൗസ് ഓഫ് ഹിമാലയാസ് ' ബ്രാൻഡിനെ ഫലപ്രദമായി പ്രോത്സാഹിപ്പിക്കുന്നു. ഹരിദ്വാർ- ഋഷികേശ് ഗംഗ ഇടനാഴി വികസനം, സംസ്ഥാനത്തെ ഒരു വിവാഹ കേന്ദ്രമായി വികസിപ്പിക്കൽ, വിമാന സർവീസ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച "മാനസ്ഖണ്ഡ് മന്ദിർ മാലാ മിഷനെ'ക്കുറിച്ചും മുഖ്യമന്ത്രി വിവരിച്ചു.
സെൻട്രൽ പൂളിന്‍റെ കൽക്കരി അധിഷ്ഠിത പ്ലാന്‍റുകളിൽ നിന്ന് 400 മെഗാവാട്ട് അധിക വൈദ്യുതി, തനക്പുർ- ഡൂൺ ജനശതാബ്ദി ട്രെയ്‌ൻ, തനക്പുർ- ന്യൂഡൽഹി ഫാസ്റ്റ് ട്രെയ്ൻ, ഡെറാഡൂൺ- ഹരിദ്വാർ- രാംനഗർ ട്രെയ്‌ൻ എന്നിവ അനുവദിക്കണമെന്ന് ധാമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഒപ്പം, ചിന്യാലിസൗർ എയർസ്ട്രിപ്പിന്‍റെ പതിവ് അറ്റകുറ്റപ്പണികൾക്കായി വ്യോമസേനയോട് നിർദേശിക്കണമെന്നും ജോളി ഗ്രാൻഡ് വിമാനത്താവളം നവീകരിക്കണമെന്നും വിവിധ ജലവൈദ്യുത പദ്ധതികളുടെ വികസനത്തിനും നിർമാണത്തിനും അനുമതി നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.