അയോധ്യയിലെ രാമൻ കറുത്തു പോയെന്ന് എംഎൽഎയ്ക്ക് പരിഭവം

കോൺഗ്രസ് എംഎൽഎ ഉത്തരാഖണ്ഡ് നിയമസഭയിൽ നടത്തിയ പരാമർശത്തിനെതിരേ ബിജെപി അംഗങ്ങളുടെ അതിരൂക്ഷമായ പ്രതികരണം.
അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച ബാലക രാമ വിഗ്രഹം.
അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച ബാലക രാമ വിഗ്രഹം.
Updated on

ഡെറാഡുൺ: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാമ വിഗ്രഹത്തിന്‍റെ നിറം കറുപ്പായതിനെ വിമർശിച്ച് ഉത്തരാഖണ്ഡിലെ കോൺഗ്രസ് എംഎൽഎ. നിയമസഭയിൽ നടത്തിയ പരാമർശം ഭരണ - പ്രതിപക്ഷങ്ങൾ തമ്മിൽ കടുത്ത വാക്കേറ്റത്തിനും കാരണമായി.

നിയമസഭയിൽ ഏക സിവിൽ കോഡ് സംബന്ധിച്ച ചർച്ച നടക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎൽഎ ആദേശ് സിങ് ചൗഹാൻ വിവാദ പരാമർശം നടത്തിയത്.

''ഹിന്ദു പുരാണങ്ങൾ പ്രകാരം രാമന്‍റെ നിറം ഇരുണ്ടതായിരുന്നു. പക്ഷേ, നിങ്ങൾ ബാലക രാമ വിഗ്രത്തെ കറുപ്പിച്ചുകളഞ്ഞു'', ചൗഹാൻ പറഞ്ഞു.

ഇതോടെ ബിജെപി മന്ത്രിമാരും എംപിമാരും ചൗഹനെതിരേ രൂക്ഷമായ കടന്നാക്രമണം തന്നെ നടത്തി. സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ചയിൽ സിവിൽ കോഡിനെക്കുറിച്ചു മാത്രം സംസാരിച്ചാൽ മതിയെന്ന് പാർലമെന്‍ററി കാര്യ മന്ത്രി പ്രേംചന്ദ് അഗർവാൾ രോഷാകുലനായി ആവശ്യപ്പെട്ടു. രാമനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശമാണ് എംഎൽഎ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

രാമന്‍റെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്ത പാർട്ടിയാണ് കോൺഗ്രസ് എന്നും അഗർവാൾ. ഇതിനു പിന്നാലെ സഭ ''ജയ് ശ്രീറാം'' വിളികളാൽ മുഖരിതമായി. സ്പീക്കർ ഋതു ഖണ്ഡൂരി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. യുസിസിയിൽ നിന്ന് വിഷയം മാറ്റാതെ സംസാരിക്കാൻ ചൗഹാനോട് സ്പീക്കർ നിർദേശിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com