
ഡെറാഡൂൺ: സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൊള്ള നൽകിയ ഞെട്ടലിലാണ് ഉത്തരാഖണ്ഡ് ഇപ്പോഴും. പട്ടാപ്പകൽ വെറും 25 മിനിറ്റ് കൊണ്ട് 10 കോടി രൂപയുടെ സ്വർണവും വജ്രവുമാണ് മോഷ്ടാക്കൾ കൊള്ളയടിച്ചത്. ഡെറാഡൂണിലെ രാജ്പുർ റോഡിലുള്ള റിലയൻസ് സ്വർണ വജ്ര ആഭരണശാലയിൽ വ്യാഴാഴ്ചയാണ് കൊള്ള നടന്നത്. ഉത്തരാഖണ്ഡ് സ്ഥാപന ദിന പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ദ്രൗപതി മുർമു നഗരത്തിലെത്തിയ ദിവസം. കൂടുതൽ പൊലീസുകാരും രാഷ്ട്രപതിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുമെന്ന് കണക്കു കൂട്ടിയായിരുന്നു അന്നു തന്നെ കൊള്ളയ്ക്കായി തെരഞ്ഞെടുത്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാവിലെ പതിവു പോലെ പത്തു മണിക്ക് ആഭരണ ശാല തുറക്കുമ്പോൾ ഏഴ് ജീവനക്കാർ ആണ് കടയിലുണ്ടായിരുന്നത്. ദീപാവലി സീസൺ പ്രമാണിച്ച് പുതിയ തരം ആഭരണങ്ങളും കടയിലെത്തിച്ചിരുന്നു. അൽപ്പ സമയം കഴിഞ്ഞപ്പോഴേക്കും മുഖം മൂടി ധരിച്ച അഞ്ച് പേർ കടയിലേക്ക് പാഞ്ഞു കയറി. തോക്കുകളുമായി എത്തിയ മോഷ്ടാക്കൾ ജീവനക്കാരെ പാൻട്രി റൂമിനുള്ളിൽ കെട്ടിയിട്ടതിനു ശേഷം കട കൊള്ളയടിക്കുകയായിരുന്നു.
25 മിനിറ്റ് കൊണ്ട് കൊള്ള അവസാനിപ്പിച്ച് മോഷ്ടാക്കൾ മടങ്ങി. ജീവനക്കാർക്കൊന്നും പരുക്കേറ്റിട്ടില്ല. മോഷണം നടന്ന് ഏതാണ്ട് ഒരു മണിക്കൂറിനു ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. ബിഹാറിൽ നിന്നുള്ള സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.