ന്യൂഡൽഹി: ബിജെപിക്കു ഭരണത്തുടർച്ച ലഭിച്ച മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നേക്കും. ഭരണം തിരിച്ചുപിടിച്ച രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയ്ക്ക് വീണ്ടുമൊരു അവസരം നൽകുമെന്നും സൂചന.
എന്നാൽ, ഛത്തിസ്ഗഡിൽ മുൻ മുഖ്യമന്ത്രി രമൺ സിങ്ങിനു പകരം കേന്ദ്രമന്ത്രി രേണുക സിങ്ങിനെയാണു പരിഗണിക്കുന്നത്. ദേശീയ നേതൃത്വം ഇക്കാര്യങ്ങളിൽ ഏകദേശ ധാരണയിലെത്തിയതായാണ് റിപ്പോർട്ട്. മൂന്നു സംസ്ഥാനങ്ങളിലും പാർട്ടിയുടെ ഭാവിയും ലോക്സഭാ തെരഞ്ഞെടുപ്പും മുന്നിൽക്കണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനും ഇടയുണ്ട്.
മധ്യപ്രദേശിൽ മികച്ച വിജയം നേടിയ ചൗഹാനെ മാറ്റിനിർത്തേണ്ടതില്ലെന്ന ആലോചനയാണ് നേതൃത്വത്തിന്. വിജയത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃ മികവാണെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിന് താനില്ലെന്നും ചൗഹാൻ ഇന്നലെ വിശദീകരിച്ചിരുന്നു. പാർട്ടി പറയുന്ന ഉത്തരവാദിത്വം നിറവേറ്റുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ചൗഹാനെ അവഗണിക്കുന്നത് സംസ്ഥാനത്ത് ആശയക്കുഴപ്പത്തിനും ഭിന്നതയ്ക്കും ഇടയാക്കുമെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്. രാജസ്ഥാനിലെ അവസ്ഥയും സമാനമാണ്. അണികളിൽ നിർണായത സ്വാധീനമുള്ള വസുന്ധരയെ പ്രകോപിപ്പിക്കുന്നത് ഉചിതമാവില്ലെന്ന കണക്കുകൂട്ടലിലാണ് ഹൈക്കമാൻഡ്.
എന്നാൽ, പാർട്ടിക്ക് വനിതാ മുഖ്യമന്ത്രി വേണമെന്ന നിലപാടാണ് ഛത്തിസ്ഗഡിൽ രേണുക സിങ്ങിന് അനുകൂലമാകുന്നത്. ഭരണപരിചയമുള്ള മുതിർന്ന നേതാവിനെ ഉപമുഖ്യമന്ത്രിയാക്കുന്നതും പാർട്ടി പരിഗണിക്കുന്നുണ്ട്. തീരുമാനം നീണ്ടുപോകുന്നത് വിജയത്തിന്റെ ശോഭകെടുത്തുമെന്നു ബിജെപിക്കുള്ളിൽ അഭിപ്രായമുയരുന്നുണ്ട്. അതുകൊണ്ടുതന്നെ ഈയാഴ്ച തീരുമാനമുണ്ടാകുമെന്നാണു കരുതുന്നത്.
മിസോറാം: ലാൽദുഹോമ 8ന് അധികാരമേൽക്കും
മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്റിന്റെ (സെഡ്പിഎം) സർക്കാർ വെള്ളിയാഴ്ച അധികാരമേൽക്കും. ഇന്നലെ വൈകിട്ടു ചേർന്ന എംഎൽഎമാരുടെ യോഗം ലാൽദുഹോമയെ സെഡ്പിഎം നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഉടൻ ഗവർണർ ഹരിബാബു കംഭംപതിയെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിക്കുമെന്നു ലാൽദുഹോമ. 40 അംഗ നിയമസഭയിൽ 27 അംഗങ്ങളുണ്ട് സെഡ്പിഎമ്മിന്. നാലു പതിറ്റാണ്ടായി മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും മാറിമാറി ഭരിച്ച സംസ്ഥാനത്ത് ആദ്യമാണ് മൂന്നാമതൊരു കക്ഷി അധികാരത്തിലെത്തുന്നത്. അതേസമയം, തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സോറം താങ്ക എംഎൻഎഫ് അധ്യക്ഷ പദവി രാജിവച്ചു. 33 വർഷമായി വഹിക്കുന്ന പദവിയിൽ നിന്നാണ് പടിയിറങ്ങിയത്.