
റോഡിൽ ഒരേ സ്ഥലത്ത് 8 ദിവസത്തിൽ കൂടുതൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ പൊളിക്കും; മുന്നറിയിപ്പുമായി ഗോവ സർക്കാർ
representative image
പനാജി: റോഡിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി ഗോവ സർക്കാർ. റോഡിൽ ഒരേ സ്ഥലത്ത് എട്ട് ദിവസത്തിൽ കൂടുതൽ പാർക്ക് ചെയ്തു കിടക്കുന്ന ഏതൊരു വാഹനവും ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കി സ്ക്രാപ്പ് ചെയ്യുമെന്നാണ് ഗോവ സർക്കാർ അറിയിച്ചത്. ദിവസങ്ങളോളം വാഹനങ്ങൾ റോഡിൽ കിടക്കുന്നത് ഗോവയിൽ പതിവായ സാഹചര്യത്തിലാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ മുന്നറിയിപ്പ്.
ആദ്യം ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയയ്ക്കും. 8 ദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ നടപടി സ്വീകരിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. നടപടി സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ ഉടമകൾക്ക് വാഹനം തിരിച്ചു കിട്ടില്ല.
ഗതാഗതം തടസപ്പെടുത്തി വാഹനങ്ങൾ തെരുവിൽ പാർക്ക് ചെയ്യുന്ന വർക്ക് ഷോപ്പുകൾക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. പനജിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 250 വാഹനങ്ങൾ സർക്കാർ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്.
ഇതിനു പുറമേ, സംസ്ഥാനത്ത് അനധികൃത സർവീസ് നടത്തുന്ന വാടക കാറുകൾക്കെതിരേ കർശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. അനധികൃതമായി വാടകയ്ക്ക് ഓടുന്ന 550 വാഹനങ്ങൾക്കെതിരേ ഇതുവരെ നടപടിയെടുത്തിട്ടുണ്ട്.