
ഡൽഹിയുടെയും ഡൽഹിയിലെ വിമാനത്താവളത്തിന്‍റെയും പേര് മാറ്റണമെന്ന് ആവശ്യം.
ന്യൂഡൽഹി: ഡൽഹിയെ അതിന്‍റെ പുരാതന ചരിത്രവും സംസ്കാരവുമായി ബന്ധിപ്പിച്ച് 'ഇന്ദ്രപ്രസ്ഥ' എന്ന പേരു നൽകണമെന്നു വിശ്വ ഹിന്ദു പരിഷത്ത്. ഡൽഹി സാംസ്കാരിക മന്ത്രി കപിൽ ശർമയ്ക്ക് ഈ ആവശ്യമുന്നയിച്ച് വിഎച്ച്പി സംസ്ഥാന സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത കത്തു നൽകി.
ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ഇന്ദ്രപ്രസ്ഥ അന്താരാഷ്‌ട്ര വിമാനത്താവളമെന്നും ഡൽഹി റെയ്‌ൽവേ സ്റ്റേഷന് ഇന്ദ്രപ്രസ്ഥ റെയ്‌ൽവേ സ്റ്റേഷനെന്നും ഷാജഹാനാബാദ് ഡെവലപ്മെന്‍റ് ബോർഡിന് ഇന്ദ്രപ്രസ്ഥ ഡെവലപ്മെന്‍റ് ബോർഡ് എന്നും പേര് നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
പേരുകൾ വെറുതേ മാറുന്നതല്ല, അവ രാജ്യത്തിന്‍റെ അവബോധത്തിന്‍റെ പ്രതിഫലനമാണെന്ന് ഗുപ്ത. ഡൽഹി എന്നു പറയുമ്പോൾ 2000 വർഷത്തെ മാത്രമാണു കാണാനാകുന്നത്. ഇന്ദ്രപ്രസ്ഥ എന്നാകുമ്പോൾ 5000 വർഷത്തെ ഉജ്വലമായ ചരിത്രവുമായി നമ്മൾ ബന്ധിപ്പിക്കപ്പെടും.
നഗരത്തിന്‍റെ സമഗ്ര ചരിത്രത്തിന്‍റെ സന്തുലിതമായ അവതരണം ഉറപ്പാക്കണം. ഇതിന് ഡൽഹിയിലെ പൈതൃക യാത്രയിൽ കോട്ടകൾ, ക്ഷേത്രങ്ങൾ, ഹിന്ദു രാജാക്കന്മാരുടെ സ്മാരകങ്ങൾ എന്നിവ ഉൾപ്പെടുത്തണം. മുസ്‌ലിം അധിനിവേശക്കാരുടെ സ്മാരകങ്ങൾ ഉള്ളിടത്തെല്ലാം ഹിന്ദു നായകന്മാരുടെയും ഋഷിമാരുടെയും സ്മാരകങ്ങളുണ്ടാകണം. പാണ്ഡവകാലത്തെ പ്രധാന കേന്ദ്രങ്ങളും സ്മാരകങ്ങളും അവയ്ക്കടുത്ത് അവതരിപ്പിക്കണം. ഹേമചന്ദ്ര വിക്രമാദിത്യ ചക്രവർത്തിക്ക് മഹത്തായ സ്മാരകം വേണം. അദ്ദേഹത്തിന്‍റെ പേരിൽ സൈനിക സ്കൂൾ സ്ഥാപിക്കണം.
പാഠ്യപദ്ധതിയിൽ വിക്രമാദിത്യന്‍റെയും ഇന്ദ്രപ്രസ്ഥത്തിന്‍റെയും ചരിത്രം ഉൾപ്പെടുത്തണമെന്നും കത്തിൽ പറയുന്നു. അടുത്തിടെ നടന്ന ഇന്ദ്രപ്രസ്ഥ പുനർജാഗരൺ സങ്കൽപ്പ് സഭയിൽ പങ്കെടുത്ത പണ്ഡിതരും ചരിത്രകാരന്മാരും ജന പ്രതിനിധികളും പൗരപ്രമുഖരുമാണ് ഈ നിർദേശങ്ങൾ മുന്നോട്ടുവച്ചതെന്നും ഗുപ്ത പറയുന്നു.