വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരേ വിഎച്ച്പി

കോൺഗ്രസ് ശേഷിക്കുന്ന നാല് ചരണങ്ങൾ ആലപിക്കാതിരിക്കാൻ തീരുമാനിച്ചതിന് കാരണം അവയിൽ ഇന്ത്യൻ മൂല്യങ്ങളുമായി ബന്ധപ്പെട്ട വാക്കുകളുള്ളതിനാലാണെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ ആരോപിച്ചു
Vishwa Hindu Parishad

വിശ്വ ഹിന്ദു പരിഷത്ത്

Updated on

ന്യൂഡൽഹി: പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസിന്‍റെ തീരുമാനത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. കോൺഗ്രസിന് "വിദേശ മനോഭാവമാണ്" ഉള്ളതെന്നും പ്രീണന രാഷ്ട്രീയമില്ലാതെ പാർട്ടിക്ക് നിലനിൽക്കാനാകില്ലെന്നും വിഎച്ച്പി ആരോപിച്ചു.

വന്ദേമാതരം സംബന്ധിച്ച് പാർട്ടിയുടെ പരമോന്നത തീരുമാനമെടുക്കുന്ന സമിതിയായ കോൺഗ്രസ് വർക്കിങ് കമ്മിറ്റി ബുധനാഴ്ച 1937ൽ പാർട്ടി സ്വീകരിച്ച പ്രമേയം പിന്തുടരാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇനി മുതൽ പാർട്ടിയുടെ എല്ലാ പരിപാടികളിലും വന്ദേമാതരത്തിന്‍റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമായിരിക്കും ആലപിക്കുക.

കോൺഗ്രസ് ശേഷിക്കുന്ന നാല് ചരണങ്ങൾ ആലപിക്കാതിരിക്കാൻ തീരുമാനിച്ചതിന് കാരണം അവയിൽ ഇന്ത്യൻ മൂല്യങ്ങൾ, പുരാതന സംസ്കാരം, പാരമ്പര്യങ്ങൾ, ദേശീയ ചിന്ത എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ട വാക്കുകളുള്ളതിനാലാണെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ ആരോപിച്ചു. ‘ധർമം’, ‘മർമം’, ‘ശക്തി’, ‘ഭക്തി’, ‘ക്ഷേത്രം’, ‘വാക്ക്’, ‘ജ്ഞാനം’, ‘ദുർഗ’ തുടങ്ങിയ പദങ്ങൾ ശേഷിക്കുന്ന ഭാഗത്തുണ്ടെന്നും ഇവ ഇന്ത്യൻ മൂല്യങ്ങൾ, സംസ്കാരം, പുരാതന പാരമ്പര്യങ്ങൾ, വിശ്വാസങ്ങൾ, ദേശീയ ചിന്ത എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ടവയാണെന്നും ബൻസാൽ പറഞ്ഞു.

കോൺഗ്രസിന്‍റെ രാഷ്ട്രീയ സമീപനം ഇന്ത്യയുടെ സാംസ്കാരികവും നാഗരികവുമായ സ്വത്വവുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. "വിദേശ മനോഭാവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന കോൺഗ്രസിന് ഇത്തരം വാക്കുകൾ എങ്ങനെ അംഗീകരിക്കാനാകും?" -ബൻസാൽ ചോദിച്ചു. "പാറിപ്പറക്കുന്ന പട്ടത്തിന്‍റെ നൂൽ വിദേശ വംശജനായ ഒരാളുടെ കൈകളിലായിരിക്കുകയും പ്രീണന രാഷ്ട്രീയമില്ലാതെ പാർട്ടിക്ക് നിലനിൽക്കാനാകാതിരിക്കുകയും ചെയ്യുമ്പോൾ മറ്റെന്താണ് പ്രതീക്ഷിക്കാനാകുക?"- സോണിയാ ഗാന്ധിയെ പേരെടുത്ത് പറയാതെ ബൻസാൽ പരിഹസിച്ചു.

രാജ്യത്തോടുള്ള കോൺഗ്രസിന്‍റെ പ്രതിബദ്ധതയെയും ബൻസാൽ ചോദ്യം ചെയ്തു. ദേശീയഗാനത്തോട് ഒരു പാർട്ടിക്ക് വിശ്വസ്തത പുലർത്താനാകുന്നില്ലെങ്കിൽ രാജ്യത്തോട് എങ്ങനെ വിശ്വസ്തത പുലർത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസിനോട് ഇപ്പോഴും അനുഭാവമുള്ള ദേശസ്നേഹികൾ ഇക്കാര്യം പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേമാതരത്തെ അനാദരിക്കരുതെന്നും ബൻസാൽ മുന്നറിയിപ്പ് നൽകി. ദേശീയഗാനം ആലപിക്കാതിരിക്കുന്നത് പ്രശ്നമല്ലെന്നും എന്നാൽ അത് ആലപിക്കുന്ന സമയത്ത് അനാദരിക്കുകയോ അപമാനിക്കുകയോ ചെയ്താൽ ജയിൽ ശിക്ഷ ലഭിക്കാമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ ഈ "കെണിയിൽ" ആരും വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

logo
Metro Vaartha
www.metrovaartha.com