
മലേഗാവ് സ്ഫോടന കേസ്; പ്രതികളെ വെറുതെവിട്ട നടപടിക്കെതിരേ ഇരകളുടെ കുടുംബം ഹൈക്കോടതിയിലേക്ക്
മുംബൈ: മലേഗാവ് സ്ഫോടന കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധിക്കെതിരേ ഇരകളുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. കേസിൽ തെളിവുകളില്ലെന്ന് കാട്ടിയാണ് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍, ലെഫ്റ്റനന്‍റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവര്‍ ഉള്‍പ്പെടെ ഏഴു പ്രതികളെ എംഐഎ കോടതി വെറുതെ വിട്ടത്.
17 വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും വിചാരണകൾക്കും ശേഷമാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. തെളിവുകൾ കണ്ടെത്തുന്നതിൽ അന്വേഷണ സംഘം പൂർണമായും പരാജയപ്പെട്ടതായി കോടതി അറിയിച്ചു. പ്രതികള്‍ക്കെതിരേ മതിയായ തെളിവില്ലെന്ന് കണ്ടെത്തിയാണ് എന്‍ഐഎ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. യുഎപിഎ കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വിധിക്കുകയായിരുന്നു.
2008 ൽ റമദാൻ മാസത്തിൽ മുംബൈയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മാലേഗാവിൽ ജനത്തിരക്കേറിയ മേഖലയില്‍ മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടി ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. 2016 മുതൽ വിചാരണ ആരംഭിച്ചു. വിചാരണയ്ക്കിടെ 323 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ഇതിൽ 40-ഓളം സാക്ഷികൾ കൂറുമാറിയിരുന്നു. 10,800 ലധികം തെളിവുകള്ളാണ് കേസിൽ പരിശോധിച്ചത്.