അപകടത്തിന് പിന്നിൽ ഗൂഢാലോചന; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിൽ
അപകടത്തിന് പിന്നിൽ ഗൂഢാലോചന; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയിൽ
ചെന്നൈ: കരൂരിലുണ്ടായ ദുരന്തത്തിൽ ഹൈക്കോടതിയെ സമീപിച്ച് തമിഴക വെട്രി കഴകം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. ദുരന്തത്തിന് മുൻപ് കല്ലേറുണ്ടായെന്നും സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാതിരിക്കാൻ നടപടി വേണമെന്നും ഹർജിയിൽ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോടതി ഹർജി പരിണിക്കും.
അപകടത്തിൽ ടിവികെ സംസ്ഥാന നേതാക്കളെ പ്രതികളാക്കി കരൂർ പൊലീസ് കേസെടുത്തിരുന്നു. ടിവികെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരേയാണ് കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. മാത്രമല്ല സെക്ഷൻ 223 അനുസരിച്ച് പൊതു ഉദ്യോഗസ്ഥന്‍റെ ഉത്തരവനുസരിച്ചില്ല എന്ന കുറ്റവും എഫ്ഐആറിലുണ്ട്.
ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വിജയ്‌യുടെ സംസ്ഥാന പര്യടനം നിർത്തിവച്ചു. മാത്രമല്ല ചെന്നൈയിലെ വിജയ്‌യുടെ വീടിന് കേന്ദ്ര സേനയുടെ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. വിജയ്‌യെ കൂടി പ്രതിചേർത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ തിടുക്കപ്പെട്ട് നടപടി വേണ്ട, ജൂഡീഷ്യൽ അന്വേഷണം പൂർത്തിയാക്കട്ടെ എന്ന നിലപാടിലാണ് സർക്കാർ.
ശനിയാഴ്ച വൈകിട്ടാണ് തമിഴക വെട്രി കഴകത്തിന്‍റെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തത്.