

വിജയ്
ചെന്നൈ: അറുപതു വയസിൽ താഴെയുള്ള സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്നാട്ടിൽ നടൻ വിജയ് നയിക്കുന്ന ടിവികെയുടെ പ്രകടന പത്രിക. എല്ലാ കുടുംബങ്ങൾക്കും പ്രതിവർഷം ആറ് എൽപിജി സിലിണ്ടർ സൗജന്യമായി നൽകുമെന്നും വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയും അണ്ണാ ഡിഎംകെയും നിരവധി സൗജന്യങ്ങൾ വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് വിജയ്‌യും ദ്രാവിഡ കക്ഷികളുടെ മാതൃക പിന്തുടർന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് വിവാഹസഹായമായി എട്ടു ഗ്രാം സ്വർണവും സിൽക്ക് സാരിയും നൽകും. സംസ്ഥാനത്ത എഐ മന്ത്രാലയവും എഐ യൂണിവേഴ്സിറ്റിയും എഐ സിറ്റിയും സ്ഥാപിക്കും. ബിരുദതലം മുതൽ ഡോക്റ്ററൽ തലം വരെ വിദ്യാർഥികൾക്ക് 20 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ, എഐ അധിഷ്ഠിത സൗജന്യ പരീക്ഷാ കോച്ചിങ്, എംപ്ലോയ്മെന്‍റ് ഓഫിസിൽ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ ബിരുദധാരികൾക്ക് എല്ലാ മാസവും 5000 രൂപ, ബിരുദധാരികൾക്ക് മാസം 10000 രൂപയും ഐടിഐ- ഡിപ്ലോമക്കാർക്ക് 8000 രൂപയും പ്രതിമാസ സഹായത്തോടെ അഞ്ചു ലക്ഷം പേർക്ക് ഇന്‍റേൺഷിപ്പ് എന്നീ വാഗ്ദാനങ്ങളും വിജയ് മുന്നോട്ടുവ്ചചു. മുതിർന്ന പൗരന്മാർ, വിധവകൾ, ഭിന്നശേഷിയുള്ളവർ എന്നിവർക്ക് മാസം 3000 രൂപ സഹായം നൽകുമെന്നും വിജയ്.
ഗ്രാമീണ-നഗര വ്യത്യാസമില്ലാതെ അത്യാധുനിക സൗകര്യങ്ങളുള്ള സൗജന്യ റെസിഡൻഷ്യൽ സ്‌കൂളുകൾ സ്ഥാപിക്കുകയും ചെയ്യും. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന വൻകിട ആരോഗ്യ പദ്ധതിയും പ്രകടനപത്രികയിലുണ്ട്. കർഷകരുടെ അഞ്ചേക്കറിൽ താഴെയുള്ള കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളും. എന്നിങ്ങനെ പോകുന്നു പ്രകടന പട്ടികയിലെ വാഗ്ദാനങ്ങൾ. ഈ മാസം 23ന് ഒറ്റഘട്ടമായാണു തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ്