
ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ നിന്നുള്ള ബിജെപി നേതാവ് വിജയ കിഷോർ രഹത്കറെ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചു. രേഖ ശർമയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നിയമനം. വനിതാ കമ്മിഷന്‍റെ ഒമ്പതാം അധ്യക്ഷയാണു വിജയ കിഷോർ രഹത്കർ. അർച്ചന മജുംദാറിനെ കമ്മിഷൻ അംഗമായും നിയമിച്ചു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. മൂന്നു വർഷമോ 65 വയസോ ആണ് കമ്മിഷൻ അധ്യക്ഷയുടെ കാലാവധി.
2016- 21ൽ മഹാരാഷ്‌ട്ര സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്നു രഹത്കർ. ആസിഡ് ആക്രമണത്തിന്‍റെ ഇരകൾക്കുവേണ്ടിയുള്ള സക്ഷമ, സ്വയം സഹായ സംഘങ്ങളെ കേന്ദ്ര പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള പ്രജ്വല, 24 മണിക്കൂറും പ്രവർത്തിക്കുന്ന വനിതാ ഹെൽപ്പ്‌ലൈൻ തുടങ്ങിയ പദ്ധതികൾ ഇക്കാലത്താണ് ആരംഭിച്ചത്. പോക്‌സോ, മുത്തലാഖ്, മനുഷ്യക്കടത്ത് വിഷയങ്ങളിൽ പ്രവർത്തിച്ച് നിയമ പരിഷ്‌കരണങ്ങളും നടപ്പാക്കി.
ആരാണ് വിജയ കിഷോർ രാഹത്കർ?
ബിജെപി പ്രവർത്തകയായി തുടങ്ങിയ രഹത്കർ 2007- 2010ൽ ഛത്രപതി സംഭാജി നഗറിലെ മേയറായിരുന്നു. നഗരത്തിൽ ആരോഗ്യ, അടിസ്ഥാന സൗകര്യ രംഗത്തുണ്ടാക്കിയ മുന്നേറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിജെപി ദേശീയ സെക്രട്ടറിയും രാജസ്ഥാൻ ഘടകത്തിന്‍റെ ചുമതലയുള്ള സംഘത്തിന്‍റെ ഭാഗവുമാണ്. പൂനെ സർവകലാശാലയിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. .