

'പാക്കിസ്ഥാനെപ്പോലെ ദല്ലാൾ പണിയെടുക്കുന്ന രാജ്യമല്ല ഇന്ത്യ': ജയശങ്കർ
file photo
ന്യൂഡൽഹി: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന പാക്കിസ്ഥാന്‍റെ നിലപാടിനെ അതിശക്തമായി വിമർശിച്ച് ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പാക്കിസ്ഥാനെതിരേ രംഗത്തെത്തിയത്.
ഇന്ത്യ ഒരുദല്ലാള്‍ പണി ചെയ്യുന്ന രാജ്യമല്ലെന്നും ഇന്ത്യയ്ക്ക് ആ നിലയില്‍ പണിയെടുക്കേണ്ട ഒരു കാര്യവുമില്ലെന്നും എസ് ജയശങ്കര്‍ പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നിലവില്‍ ആശങ്കയുടെ സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി. ഗ്യാസ് എണ്ണ ലഭ്യതയില്‍ കക്ഷി നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഊര്‍ജ സുരക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
ഇറാനിൽ കുടുങ്ങിക്കിടന്ന 4,25,000 ഇന്ത്യക്കാരെ ഇതുവരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി സർക്കാർ സർവകക്ഷിയോഗത്തിൽ വ്യക്തമാക്കി. അവിടെ തുടരുന്ന മറ്റ് ഇന്ത്യക്കാരുടെ താൽപര്യങ്ങളും സുരക്ഷയും സംരക്ഷിക്കാൻ നിരന്തരമായ നിരീക്ഷണം നടക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഇറാനെതിരായ അമേരിക്കൻ ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
മധ്യസ്ഥത ചര്‍ച്ചകള്‍ക്കായി പാക് സിഡിഎഫ്അസിം മുനീര്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി സംസാരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇറാന്‍ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്താനും, ചര്‍ച്ചാ വേദിയായി ഇസ്‌ലാമാബാദിനെ നിര്‍ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു റിപ്പോര്‍കള്‍. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാനുമായി സംസാരിച്ചതായുമാണ് റിപ്പോർട്ടുകൾ.