
വോട്ടർ പട്ടിക പരിഷ്കരണം; ആധാറും വോട്ടർ ഐഡിയും റേഷൻ കാർഡും ഔദ്യോഗിക രേഖയല്ല
ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള പരിശോധനയിൽ ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നിവയെ ഔദ്യോഗിക രേഖകളായി കണക്കാക്കാനാവില്ലെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ. ബിഹാറിലെ വോട്ടർ പട്ടികയിൽ നടത്തുന്ന പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ)യ്ക്കെതിരേ അസോസിയേഷൻ ഒഫ് ഡെമൊക്രറ്റിക് റിഫോംസ് ഉൾപ്പെടെ സമർപ്പിച്ച ഹർജിയിൽ നൽകിയ സത്യവാങ്മൂലത്തിലാണു വിശദീകരണം.
ആധാർ കാർഡ് പൗരത്വം തെളിയിക്കുന്ന രേഖയല്ല. ആധാർ നമ്പർ ഒരാളെ തിരിച്ചറിയാൻ വേണ്ടിയുള്ള പരിമിതമായ ഉദ്ദേശ്യത്തിന് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. വ്യാജ റേഷൻ കാർഡുകൾ രാജ്യത്ത് വ്യാപകമാണ്. അതിനാൽ രേഖയായി സ്വീകരിക്കാൻ സാധിക്കില്ല. വോട്ടർ പട്ടികയിൽ അനർഹർ കടന്നുകൂടിയത് ഒഴിവാക്കാനാണു പരിശോധന.
ഈ സാഹചര്യത്തിൽ യോഗ്യരായ വോട്ടർമാരെ കണ്ടെത്താൻ നിലവിലുള്ള ഇലക്‌ഷൻ ഐഡി കാർഡ് സ്വീകരിക്കാനാവില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. അതേസമയം, വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാൽ പൗരത്വം നഷ്ടമാകില്ല.
വോട്ടർ പട്ടിക പരിഷ്കരണം മൗലികാവകാശ ലംഘനമല്ലെന്നും കമ്മിഷൻ പരമോന്നത കോടതിയെ ബോധിപ്പിച്ചു. ആധാറും വോട്ടർ ഐഡിയും റേഷൻ കാർഡും പരിഗണിക്കണമെന്നും വിയോജിപ്പുണ്ടെങ്കിൽ കാരണം വിശദീകരിക്കാനും സുപ്രീം കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.