വോട്ടിങ് മെഷീൻ: എല്ലാ കാര്യങ്ങളിലും സംശയം പാടില്ലെന്ന് സുപ്രീം കോടതി

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സ്വീകരിച്ച നടപടി ക്രമങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരിച്ചു
വോട്ടിങ് മെഷീൻ: എല്ലാ കാര്യങ്ങളിലും സംശയം പാടില്ലെന്ന് സുപ്രീം കോടതി
Updated on

ന്യൂഡൽഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾക്കൊപ്പം വിവിപാറ്റിലെ സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി വിധി പറയാൻ മാറ്റി. ആശങ്കകൾ പരിഹരിക്കേണ്ടത് അനിവാര്യമെന്നു പറഞ്ഞ കോടതി എല്ലാത്തിനെയും സംശയത്തോടെ കാണരുതെന്നു ഹർജിക്കാരെ ഓർമിപ്പിച്ചുകൊണ്ടാണു കേസ് മാറ്റിയത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സ്വീകരിച്ച നടപടി ക്രമങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരിച്ചു. ഇതേവരെ നാലുകോടി വിവിപാറ്റ് സ്ലിപ്പുകൾ പരിശോധിച്ചതിൽ ഒരിടത്തുപോലും അപാകതയില്ലെന്നു കമ്മിഷൻ വ്യക്തമാക്കി.

ഇതിനിടെ, കാസർഗോട്ട് മോക്ക് പോളില്‍ വിവിപാറ്റുകളില്‍ അന്തരമുണ്ടായെന്നും ബിജെപിക്ക് വോട്ട് കൂടുതൽ ലഭിച്ചെന്നുമുള്ള മാധ്യമവാർത്തകൾ അസോസിയേഷന്‍ ഒഫ് ഡെമൊക്രറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ഉന്നയിച്ചു. ഈ വാർത്തയിലെ വാദം തെറ്റാണെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരിച്ചപ്പോഴായിരുന്നു എല്ലാക്കാര്യങ്ങളിലും ഇങ്ങനെ സംശയാലുവാകരുതെന്നു കോടതിയുടെ മറുപടി. കമ്മിഷന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കണമെന്നും അമിത സംശയത്തിന്‍റെ ആവശ്യകത ഇല്ലെന്നും കോടതി പറഞ്ഞു.

വോട്ട് ചെയ്‌തതിന്‍റെ രേഖകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് കോടതി കമ്മീഷനോട് ആരാഞ്ഞു. എന്നാല്‍ ഇത് സാധ്യമല്ലെന്നും ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഹര്‍ജികള്‍ വോട്ടിങ് പങ്കാളിത്തത്തെ ബാധിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത ചൂണ്ടിക്കാട്ടി.

സംവിധാനത്തില്‍ എന്തോ കുഴപ്പമുണ്ടെന്ന തോന്നല്‍ ഇവ സൃഷ്‌ടിക്കുന്നത് ജനാധിപത്യത്തെ ബാധിക്കുമെന്നും തുഷാർ മേഹ്ത പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com