

പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പെട്രോൾ,ഡീസൽ, രാസവളങ്ങൾ തുടങ്ങിയവയുടെ വിതരണത്തെ ഇത് പ്രതികൂലമായി ബാധിച്ചു. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സംരക്ഷണം ഇന്ത്യ ഏറ്റെടുത്തുവെന്നും മോദി രാജ്യസഭയിൽ പറഞ്ഞു.
ഊർജകേന്ദ്രങ്ങൾക്ക് നേരേയുള്ള ആക്രമണത്തെ എതിർക്കുന്നു. ഹോർമുസ് അടയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. എത്രയും വേഗം ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം. ഗൾഫ് രാജ്യങ്ങളിലെ തലവന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇറാനുമായും ഇസ്രയേലുമായും യുഎസുമായും ബന്ധപ്പെടുന്നുണ്ട്. നയതന്ത്ര ചർച്ചയിലൂടെ സമാധാനം കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. ഹോർമുസ് തുറക്കുന്നതിനെ സംബന്ധിച്ചും സംസാരിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സമുദ്രപാതയായ ഹോർമുസിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരേയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. സംഘർഷബാധിത പ്രദേശങ്ങളിൽ നിന്ന് 3.75 ലക്ഷം ഇന്ത്യക്കാർ സുരക്ഷിതരായി തിരിച്ചെത്തിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഘർഷത്തിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.