
ബംഗളുരു : മുഖ്യമന്ത്രി ആരെന്ന ചോദ്യം ശക്തമാവുന്നതിനിടെ ഇന്ന് നടക്കുന്ന കർണാടക നിയമസഭാ കക്ഷിയോഗം നിർണായകമാവും. ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദം ശക്തമാക്കിയതോടെ സമവായ നീക്കവുമായി നേതാക്കൾ രംഗത്തുണ്ട്.
എന്നാൽ, പ്രവർത്തകരുടെയും എംഎൽഎമാരുടെയും ഭൂരിപക്ഷ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. 90 എംഎൽഎമാരെങ്കിലും സിദ്ധരാമയ്യയ്ക്ക് ഒപ്പമുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി പദത്തിന് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നതും സിദ്ധരാമയ്യയ്ക്കാണ്. തന്‍റെ അവസാന നിയമസഭാ തെരഞ്ഞെടുപ്പാണെന്ന സിദ്ധരാമയ്യയുടെ പ്രഖ്യാപനവും അദ്ദേഹത്തിനു മുൻതൂക്കം നൽകിയേക്കും.
ഇരുവരുടെയും വീടുകൾക്കു മുന്നിൽ നിയുക്ത മുഖ്യമന്ത്രി എന്നു വിശേഷിപ്പിക്കുന്ന ഫ്ലക്സുകൾ ഉയർന്നിട്ടുണ്ട്. അനുയായികൾ ആഘോഷവും തുടങ്ങി.
കർണാടകയിലെ തിളക്കമാർന്ന വിജയത്തിന് കോട്ടം തട്ടാതെ മുഖ്യമന്ത്രിയെ തീരുമാനിക്കാമുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്. ഇന്ന് ചേരുന്ന നിയമസഭാകക്ഷി യോഗത്തിനുമുമ്പ് സമവായമായില്ലെങ്കിൽ തീരുമാനം ഹൈക്കമാൻഡിനു വിടും. അങ്ങനെ വന്നാൽ പ്രഖ്യാപനം ഡൽഹിയിൽ നിന്നുമാവും ഉണ്ടാവുക.
ഡി.കെ. ശിവകുമാറിനെ അനുനയിപ്പിക്കാനാണ് ഹൈക്കമാൻഡ് ശ്രമം. ഇതിനായി പ്രത്യേക പാക്കേജാണ് മുന്നോട്ട് വയ്ക്കുന്നത്. സർവാധികാരമുള്ള ഏക ഉപമുഖ്യമന്ത്രിപദം അടക്കം ആലോചനയിൽ ഉണ്ടെന്നാണ് വിവരം. കെ.സി. വേണുഗോപാലും രൺദീപ് സുർജേവാലയുമാണ് അനുനയശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.