
റോഡിലൂടെ പോകാൻ ജനങ്ങള്‍ എന്തിനാണ് 150 രൂപ നൽകുന്നത്: സുപ്രീം കോടതി
ന്യൂഡൽഹി: പാലിയേക്കര ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരേ ദേശീയപാത അതോറിറ്റിയുടെ അപ്പീൽ പരിഗണിക്കവെ 150 രൂപ നൽകി എന്തിനാണ് റോഡിലൂടെ ജനങ്ങള്‍ യാത്ര ചെയ്യുന്നത് എന്ന് സുപ്രീം കോടതി ചോദിച്ചു. പാലിയേക്കര ടോൾ പ്ലാസയിൽ പിരിവ് നാലാഴ്ചത്തേക്ക് നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ നാഷണൽ ഹൈവേ അതോറിറ്റിയും കരാർ കമ്പനിയായ ഗുരുവായൂർ കൺസ്ട്രക്ഷൻസ് എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.
12 മണിക്കൂറിലധികം നീണ്ടുനിന്ന വലിയ ഗതാഗതക്കുരുക്ക് കോടതി ചൂണ്ടിക്കാട്ടി. ഗതാഗത തടസങ്ങൾ ഉണ്ടായൽ എൻഎച്ച്എഐയോ കരാറുകാരോ പ്രശ്നം പരിഹരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദൻ, ജസ്റ്റിസ് എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.