

'എന്തുകൊണ്ട് പഹൽഗാമിൽ സൈന്യം ഉണ്ടായിരുന്നില്ല..??'; കേന്ദ്രം പറയുന്നു
ന്യൂഡൽഹി: 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് വ്യാഴാഴ്ച വൈകിട്ടു നടത്തിയ സർവകക്ഷി യോഗത്തിൽ കേന്ദ്രത്തിനെതിരേ ശക്തമായ ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം. പാക്കിസ്ഥാനെതിരായ പ്രതികാര നടപടികൾ പ്രഖ്യാപിച്ചതിനു പിറ്റേന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും യോഗം വിളിച്ചു ചേർത്തത്. നയതന്ത്ര ബന്ധങ്ങളുടെ തരംതാഴ്ത്തൽ, വിസ റദ്ദാക്കൽ, 1960 ലെ സിന്ധു നദീജല കരാർ നിർത്തിവയ്ക്കൽ, അട്ടാരി കര-ഗതാഗത കേന്ദ്രം അടച്ചുപൂട്ടൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്‌തു.
പഹൽഗാമിനടുത്തുള്ള പ്രശസ്ത വിനോദസഞ്ചാര മേഖലയായ ബൈസരനിൽ സുരക്ഷാ സേനയുടെ അഭാവമായിരുന്നു ആക്രമണത്തിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് എന്നും, പഹൽഗാമിൽ എന്തുകൊണ്ടാണ് സൈനികർ ഇല്ലാത്തതിരുന്നതെന്നും പ്രതിപക്ഷം യോഗത്തിൽ ചോദ്യമുയർത്തി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഈ ചോദ്യം ഔദ്യോഗികമായി ഉന്നയിച്ചതെങ്കിലും, പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് എന്നിവരുൾപ്പെടെ നിരവധി പേർ ഇത് ആവർത്തിച്ചു.
ജൂണിൽ ആരംഭിക്കുന്ന വാർഷിക അമർനാഥ് യാത്രയ്ക്ക് മുന്നോടിയായി മാത്രമേ ബൈസരൻ എന്ന പ്രദേശത്ത് സാധാരണയായി സുരക്ഷ ഒരുക്കാറുള്ളൂ. ഗുഹാക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കായി തീർഥാടകർ ബൈസരനിൽ വിശ്രമിക്കുകയും പാത ഔദ്യോഗികമായി തുറക്കുകയും ചെയ്യുന്നത് അപ്പോഴാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. സുരക്ഷാ സജ്ജീകരണം ആരംഭിക്കുന്നതിന് മുൻപായി, ഏപ്രിൽ 20 മുതൽ പ്രാദേശിക ടൂർ ഓപ്പറേറ്റർമാർ വിനോദസഞ്ചാരികളെ അവിടെ എത്തിക്കുകയായിരുന്നു. ഇത് പ്രാദേശിക ഭരണകൂടത്തെ അറിയിച്ചിരുന്നില്ലെന്നും തൽഫലമായി, സുരക്ഷാ സേനയുടെ വിന്യാസം നടത്തിയിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഇന്ത്യയിൽ സംഭരണ ശേഷി കുറവായിട്ടും കേന്ദ്രം സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചത് എന്തുകൊണ്ടെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച മറ്റൊരു ചോദ്യം. ഇതിനു മറുപടിയായി, ഈ നീക്കം ഉടനടിയുള്ള ഫലങ്ങൾ ലക്ഷ്യമിട്ടല്ല, മറിച്ച് പ്രതീകാത്മകവും തന്ത്രപരവുമായ നീക്കമാണെന്നും സർക്കാർ പ്രതികരിച്ചു. ശക്തമായ സന്ദേശം നൽകുക എന്നതായിരുന്നു ഉദ്ദേശ്യം. ഇത്തരം കാര്യങ്ങളിൽ ഭാവിയിൽ സർക്കാരിന്‍റെ നിലപാട് എന്തായിരിക്കുമെന്നും ഈ തീരുമാനം വ്യക്തമാക്കുമെന്നും സർക്കാർ പറഞ്ഞു.
യോഗത്തിനു ശേഷം പഹൽഗാം ആക്രമണം, ഇന്‍റലിജൻസ് വിവരങ്ങൾ, തുടർ നടപടികൾ എന്നിവ ചർച്ച ചെയ്യുന്നതിനായി 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു യോഗവും ഇന്‍റലിജൻസ് ബ്യൂറോ ഡയറക്റ്റർ തപൻ ദേക നടത്തി.
മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ബിജെപി പ്രസിഡന്‍റും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ എന്നിവർക്കു പുറമേ, സുപ്രിയ സുലെ (എൻസിപി-എസ്പി), പ്രഫുൽ പട്ടേൽ (എൻസിപി), സസ്മിത് പത്ര (ബിജെഡി), ശ്രീകാന്ത് ഷിൻഡെ (ശിവസേന), പ്രേംചന്ദ് ഗുപ്ത (ആർജെഡി), തിരുച്ചി ശിവ (ഡിഎംകെ), രാം ഗോപാൽ യാദവ് (എസ്പി) എന്നിവരും സർവകക്ഷി യോഗത്തിൽ പങ്കെടുത്തു.