
''ഹിന്ദു ട്രസ്റ്റുകളിൽ മുസ്ലിംകളെ ഉൾപ്പെടുത്തുമോ'', കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂഡൽഹി: ഹിന്ദുക്കളുടെ മതപരമായ ട്രസ്റ്റുകളിൽ മുസ്ലിംകൾക്ക് അംഗത്വം നൽകുമോ എന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യം. വഖഫ് ഭേദഗതി നിയമത്തിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് ചോദ്യം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കപൂർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
ദീർഘകാലം ഉപയോഗം കൊണ്ടുള്ള വഖഫ് തെളിയിക്കാൻ പലരുടെയും പക്കൽ മതിയായ രേഖകൾ ഉണ്ടാകണമെന്നില്ല. ഈ സാഹചര്യത്തിൽ അതെങ്ങനെ നിരാകരിക്കാൻ സാധിക്കുമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ചോദിച്ചു.
ചില ദുരുപയോഗങ്ങളുണ്ടെന്നത് സത്യമാണ്. എന്നാൽ, അങ്ങനെയല്ലാത്തതും ഏറെയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വഖഫിനു കീഴിൽ വരാൻ ആഗ്രഹിക്കാത്ത വലിയൊരു വിഭാഗം മുസ്ലിംകളുണ്ടെന്ന് തുഷാർ മേത്ത വാദിച്ചു. ഇതിനു പ്രതികരണമായാണ്, ഹിന്ദു ട്രസ്റ്റുകളിൽ മുസ്ലിംകളെ ഉൾപ്പെടുത്തുമോ എന്നു കോടതി ചോദിച്ചത്.