
24 മണിക്കൂറിനുള്ളിൽ ഇന്ത്യയക്കു മേൽ കൂടുതൽ തീരുവ പ്രഖ്യാപിക്കുമെന്ന് ട്രംപ്
getty image
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരായ നികുതി യുദ്ധത്തിൽ കൂടുതൽ പ്രകോപനവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങുകയും മറിച്ചുവിൽക്കുകയും ചെയ്യുന്ന ഇന്ത്യയ്ക്കെതിരേ ചുമത്തുന്ന നികുതി 24 മണിക്കൂറിനുള്ളിൽ ഗണ്യമായി ഉയർത്തുമെന്നാണു ഭീഷണി. ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്നും യുഎസ് പ്രസിഡന്‍റ്. ഇന്ത്യ യുഎസിലേക്ക് വലിയതോതിൽ വ്യാപാരം നടത്തുന്നുണ്ടെങ്കിലും മറിച്ചുള്ള വ്യാപാരമില്ലെന്നും ട്രംപ് പറഞ്ഞു.
യുഎസും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്നും ഇത്തരം ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണു ട്രംപിന്‍റെ ഭീഷണി. യുക്രെയ്‌ൻ -റഷ്യ സംഘര്‍ഷം തുടങ്ങിയപ്പോള്‍ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ പ്രോത്സാഹിപ്പിച്ച രാജ്യമാണ് യുഎസ് എന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. ആഗോള എണ്ണ വിപണിയെ നിയന്ത്രിച്ചത് ഇന്ത്യയുടെ ഈ തീരുമാനമായിരുന്നു. യുഎസ് ഇപ്പോഴും റഷ്യയിൽ നിന്നു വളങ്ങളും ആണവസാമഗ്രികളുമടക്കം നിരവധി വസ്തുക്കൾ വാങ്ങുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്കു മേൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിയമവിരുദ്ധമായി സമ്മർദം ചെലുത്തുകയാണെന്നു റഷ്യ പ്രതികരിച്ചു. റഷ്യയോടുള്ള ബന്ധം വിച്ഛേദിക്കാനാണ് യുഎസ് സമ്മർദം. ഇത് അംഗീകരിക്കാനാവില്ലെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പരമാധികാര രാജ്യങ്ങൾക്ക് അവരവരുടെ വ്യാപാര പങ്കാളികളെ തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. മറ്റൊരു രാജ്യത്തിന്‍റെ താത്പര്യം കണക്കിലെടുത്തായിരിക്കണം അവർ പ്രവർത്തിക്കേണ്ടത് എന്ന വാദം അംഗീകരിക്കാനാവില്ലെന്നും റഷ്യ വ്യക്തമാക്കി.
ട്രംപിന്‍റെ ഭീഷണിയിൽ എതിർപ്പുമായി റഷ്യ
പരമാധികാര രാജ്യങ്ങള്‍ക്കു സ്വന്തം വ്യാപാര പങ്കാളികളെയും, വ്യാപാര-സാമ്പത്തിക സഹകരണത്തിനുള്ള പങ്കാളികളെയും തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. റഷ്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നതിനുള്ള ശ്രമങ്ങളും ഭീഷണികളും ഞങ്ങള്‍ അംഗീകരിക്കില്ലെന്ന് ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.