

വിവാഹ മോചന ഹർജിയിൽ മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് യുവതി; 10 ലക്ഷം ജീവനാംശം റദ്ദാക്കി ഹൈക്കോടതി
ഗോഹട്ടി: ഉഭയ സമ്മതത്തോടെയുള്ള വിവാഹമോചനക്കേസിൽ ഭാര്യക്ക് ജീവനാംശം വിധിച്ച വിചാരണ കോടതി വിധി റദ്ദാക്കി ഹൈക്കോടതി. മറ്റൊരു വ്യക്തിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ഭാര്യ അറിയിച്ചതും ജീവനാംശം വേണ്ടെന്ന മുൻകൂട്ടിയുള്ള കരാറിൽ ഒപ്പുവച്ചിരുന്നതോടെയാണ് ഹൈക്കോടതി നടപടി.
യുവതി ആവശ്യപ്പെടാതെ തന്നെ സ്ഥിരം ജീവനാംശമായി 10 ലക്ഷം രൂപ അനുവദിച്ച ഉത്തരവാണ് ഗോഹട്ടി ഹൈക്കോടതി റദ്ദാക്കിയത്. യുവതിയുടെ ഭാഗത്തുനിന്നും ആവശ്യമുയരാത്ത സാഹചര്യത്തിലും ഇത്രയും വലിയ തുക ജീവനാംശം നൽകിയ വിചാരണ കോടതി നടപടി നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതിനെതിരേ ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.
ഇരുവരും ഉണ്ടാക്കിയ കരാർ പ്രകാരം ജീവനാംശം നൽകേണ്ടതില്ല. ഇരുവരും ഇക്കാര്യം വിചാരണ കോടതിയിൽ ആവശ്യപ്പെട്ടിട്ടുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാത്രമല്ല, തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് യുവതി സമ്മതിച്ചതിനാൽ ജീവനാംശം നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.