
കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതി സഞ്ജയ് റോയികുറ്റക്കാരനാണെന്ന കോടതി വിധിയില്‍ പ്രതികരണവുമായി സഞ്ജയ് റോയിയുടെ അമ്മ.
മൂന്ന് പെണ്‍മക്കളുടെ മാതാവായ തനിക്ക് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദനയുടെ ആഴം മനസിലാകുമെന്ന് അവർ പറഞ്ഞു.
''അര്‍ഹിക്കുന്ന ശിക്ഷ എന്തു തന്നെയാണെങ്കിലും അത് ഏറ്റുവാങ്ങട്ടെ. തൂക്കി കൊല്ലാന്‍ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും'', മാലതി റോയ് പറഞ്ഞു.
സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് അയാളുടെ സഹോദരി സബിതയും പറഞ്ഞു. സഹോദരന്‍ അറസ്റ്റിലായതിനു ശേഷം വീടിന് പുറത്തിറങ്ങാന്‍ ഭയമായി. ആഴ്ചയില്‍ ഒരിക്കല്‍ ക്ഷേത്രത്തില്‍ പോകാറുണ്ടായിരുന്നു, അതും നിര്‍ത്തേണ്ടി വന്നു. ഒരാള്‍ ചെയ്ത കുറ്റത്തിന് തങ്ങള്‍ എല്ലാവരും ശാപം ഏറ്റുവാങ്ങുകയാണെന്നും സബിത.
ആളുകള്‍ വളരെ മോശമായാണ് തന്‍റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നത്. തന്‍റെ ഭര്‍ത്താവിന്‍റെ കുടുംബത്തില്‍ നിന്ന് പോലും പഴി കേള്‍ക്കേണ്ടി വന്നു. ഈ കൊലപാതകം സഞ്ജയ് റോയ് ഒറ്റയ്ക്ക് ചെയ്തുവെന്നത് വിശ്വസിക്കാനാകുന്നില്ല എന്നും അയാള്‍ക്ക് കൂട്ടാളികള്‍ ഉണ്ടായിരുന്നിരിക്കാമെന്നും സഹോദരി പറഞ്ഞു.