ജഗൻ മോഹൻ സർക്കാരിനെ പുകഴ്ത്തിയതിന്‍റെ പേരിൽ നിരന്തരം ട്രോൾ; ആന്ധ്രയിൽ യുവതി ആത്മഹത്യ ചെയ്തു

തനിക്കെതിരേയുള്ള ട്രോളുകളിൽ യുവതി ഏറെ ദുഃഖിതയായിരുന്നു.
ഗീതാഞ്ജലി ദേവി
ഗീതാഞ്ജലി ദേവി

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വൈ എസ് ആർ കോൺഗ്രസ് പാർട്ടി സർക്കാരിനെ പ്രകീർത്തിച്ചതിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായുണ്ടായ അധിക്ഷേപം സഹിക്കാനാകാതെ യുവതി ആത്മഹത്യ ചെയ്തു. 32 കാരിയായ ഗോതി ഗീതാഞ്ജലി ദേവി യാണ് സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം സഹിക്കാനാകാതെ തീവണ്ടിക്ക് തല വച്ചത്. ജഗൻ മോഹൻ റെഡ്ഡി സർക്കാർ നടപ്പിലാക്കിയ ജഗന്നാഥ ഭവന പദ്ധതിയുടെ ഗുണഭോക്താവായിരുന്നു ഗീതാഞ്ജലി ദേവി. മാർച്ച് 4ന് നടന്ന പരിപാടിയിൽ ഈ പദ്ധതിയെ പുകഴ്ത്തിക്കൊണ്ട് ഗീതാഞ്ജലി സംസാരിക്കുന്ന വീഡിയോ വൈറലായി മാറിയിരുന്നു. ഒടുവിൽ ഞാൻ സ്വപ്നം കണ്ടതു പോലെ വീടു വയ്ക്കുന്നതിനുള്ള സ്ഥലം എന്‍റെ പേരിലായിരിക്കുന്നു. ഞാനേറെ സന്തോഷവതിയാണെന്നും ഗീതാഞ്ജലി പറയുന്നുണ്ട്.

അതിനു പിന്നാലെ തെലുങ്കു ദേശം പാർട്ടി പ്രവർത്തകരും ജനസേനാ പാർട്ടി പ്രവർത്തകരും സമൂഹമാധ്യമങ്ങളിലൂടെ ഗീതാഞ്ജലിയെ നിരന്തരമായി അപഹസിക്കുന്ന ട്രോളുകൾ പോസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരേയുള്ള ട്രോളുകളിൽ യുവതി ഏറെ ദുഃഖിതയായിരുന്നു.

രണ്ടു പെൺമക്കളുള്ള ഗീതാഞ്ജലി ഇതു മൂലം കടുത്ത സംഘർഷത്തിലായിരുന്നു. അവരെ നിരന്തരമായി ഗുണ്ടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടി വന്നു. ചികിത്സയിലിരിക്കേ കഴിഞ്ഞ 7ന് യുവതി തേനാലി റെയിൽവേ സ്റ്റേഷനിലെത്തി ജന്മഭൂമി എക്സ്പ്രസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്‍റെ റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com