വീഡിയോ കോളിൽ വിവസ്ത്രയാകാൻ നിർബന്ധിച്ചു; പ്രജ്വലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തിന് മുന്നിലും വിശദമായ മൊഴി നൽകിയിട്ടുണ്ട്
വീഡിയോ കോളിൽ വിവസ്ത്രയാകാൻ നിർബന്ധിച്ചു; പ്രജ്വനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി
പ്രജ്വൽ രേവണ്ണFile
Updated on

ബംഗളൂരു: ഹാസനിൽനിന്നുള്ള ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി രംഗത്തി. നാലുവർഷം മുമ്പ് തന്‍റെ അമ്മയെ ബംഗളൂരുവിലെ വീട്ടിൽവെച്ചാണ് പ്രജ്വൽ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തിന് മുന്നിലും വിശദമായ മൊഴി നൽകിയിട്ടുണ്ട്.

അമ്മക്കു നേരെയുണ്ടായ അതിക്രമത്തിനു പിന്നാലെ തനിക്ക് നേരെയും ലൈംഗികാതിക്രമമുണ്ടായതായി യുവതി പറയുന്നു. വീഡിയോ കോളിൽ വിവസ്ത്രയാകാൻ ഉൾപ്പെടെ പ്രജ്വൽ നിർബന്ധിച്ചതായും പരാതിക്കാരി പറയുന്നു.

''അമ്മയുടെ ഫോണിലേക്കാണ് അയാൾ വീഡിയോകോളുകൾ ചെയ്തിരുന്നത്. കോൾ എടുക്കാൻ നിർബന്ധിക്കും. വിസമ്മതിച്ചാൽ എന്നെയും അമ്മയെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തും'', യുവതി വിശദീകരിച്ചു.

പ്രജ്വലിന്‍റെ പീഡനങ്ങളെക്കുറിച്ച് പുറത്തറിയുകയും പരാതി നൽകുകയും ചെയ്തപ്പോൾ കുടുംബം തനിക്കും അമ്മയ്ക്കും പിന്തുണ നൽകിയെന്നും എന്നാൽ ഇതിനു പിന്നാലെ അച്ഛന്‍റെ ജോലി നഷ്ടമായെന്നും യുവതി ആരോപിക്കുന്നു. 2020 മുതൽ 2021 വരെ കാലയളവിലാണ് യുവതിക്കും അമ്മയ്ക്കും നേരെ ഉപദ്രവമുണ്ടായത്. പ്രജ്വലിനെ നിരന്തരമായ ഉപദ്രവം കാരണം ഫോൺ നമ്പർ മാറേണ്ടിവന്നു. വീട്ടുജോലിക്കു നിന്ന അമ്മ മൂന്നോ നാലോ മാസം കൂടുമ്പോഴാണ് വീട്ടിലേക്ക് വന്നിരുന്നത്. അത്രയേറെ ഉപദ്രവങ്ങൾ നേരിട്ടു.

അർധരാത്രി ഒരുമണിക്കും രണ്ടുമണിക്കുമാണ് അമ്മ വീട്ടിലേക്ക് വിളിച്ചിരുന്നത്. അടിമയോപ്പോലെയാണ് അവർ അമ്മയെ കണ്ടിരുന്നത്. സഹകരിച്ചില്ലെങ്കിൽ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതാണ് പ്രജ്വലിന്‍റെ രീതി. ഭർത്താവിന്‍റെ ജോലി ഇല്ലാതാക്കും, മകളെ ബലാത്സംഗം ചെയ്യും തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതെന്നും യുവതി പറയുന്നു. നിരവധിപ്പേരാണ് ഇത്തരത്തിൽ ഇരയായതെങ്കിലും പരാതിയുമായി മുന്നിട്ടു വരാൻ തയാറാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com