ഹസൻ: കർണാടകയിലെ ഹസനിലെ സിറ്റിങ് എംപിയും ജെഡിഎസ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. അശ്ലീല വീഡിയൊ വിവാദം പുകയുന്നതിനിടെയാണ് പ്രജ്വലിന്‍റെ വീട്ടിലെ ജോലിക്കാരി തന്നെ പരാതിയുമായി രംഗത്തെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജോലിക്ക് ചേർന്ന് നാലാം മാസംമുതൽ പ്രജ്വൽ തന്നെ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങിയെന്നും എച്ച്.ഡി രേവണ്ണയും പ്രജ്വലും വനിതാ ജോലിക്കാരെ വീട്ടിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും അതിജീവത പറയുന്നു. ആറ് വനിതാ ജോലിക്കാരാണ് വീട്ടിൽ ഉണ്ടായിരുന്നത്.പ്രജ്വൽ വീട്ടിലേക്ക് മടങ്ങിവരുമ്പോഴെല്ലാം ഭീതിയിലായിരുന്നു. ജാഗ്രത പാലിക്കണമെന്ന് പുരുഷ സഹപ്രവർത്തകർ പോലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു.
രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം അയാൾ സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കുകയും സാരിയുടെ പിന്നുകൾ അഴിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ അശ്ലീല വീഡിയോ പ്രചരിക്കുന്നതിൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാൻ തീരുമനിച്ചതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതിന് പിന്നാലെ പ്രജ്വൽ പരാതിയും നൽകിയിരുന്നു. വീഡിയോ മോർഫ് ചെയ്തതാണെന്നും തന്‍റെ പ്രതിഛായ കളങ്കപ്പെടുത്താനും വോട്ടർമാരുടെ മനസിൽ വിഷം കുത്തിവെക്കാനുമാണ് വീഡിയൊ പ്രചരിപ്പിക്കുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്.