

കോൻ ബനേഗാ ക്രോർപതിയിൽ 50 ലക്ഷം നേടിയ തഹസിൽദാർ, പ്രളയബാധിതർക്കുള്ള 2.57 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ
ഗ്വോളിയോർ: അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന കോൻ ബനേഗാ ക്രോർപതിയിൽ പങ്കെടുത്ത് 50 ലക്ഷം നേടിയ സർക്കാർ ഉദ്യോഗസ്ഥ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. മധ്യപ്രദേശ് ഗ്വോളിയോറിലെ അമിത സിങ് തോമറാണ് അറസ്റ്റിലായത്. പ്രളയ ബാധിതർക്കുള്ള 2.57 കോടി രൂപയുടെ ദുരുതാശ്വാസ ഫണ്ട് തട്ടിയെടുത്ത കേസിലാണ് നടപടി.
2011ലാണ് അമിത സിങ് തോമർ കോൻ ബനേഗാ ക്രോർപതിയിൽ പങ്കെടുക്കുന്നത്. 50 ലക്ഷം നേടിയതോടെ ഇവർ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബറോഡയിലെ തഹസിൽദാരായി ജോലി നോക്കുകയാണ് അമിത. 2021ൽ ഷിയോപുർ ജില്ലയിലെ പ്രളയ ബാധിതർക്കായി അനുവദിച്ച പണം തട്ടിയെടുക്കുകയായിരുന്നു. ഇവരെ കൂടാതെ 25 ഉദ്യോഗസ്ഥരും 100ൽ അധികം ഇടനിലക്കാരും തട്ടിപ്പിന് കൂട്ടുനിന്നു. 127 വ്യാജ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി 2.57 കോടി രൂപ ഈ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ബറോഡ ഡെപ്യൂട്ടി കളക്റ്റർ നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് എഫ്ഐഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
സഹായധനം വിതരണം നടക്കുന്ന ചടങ്ങിൽ പ്രളയ ബാധിതരായി എത്തിയത് ഉദ്യോഗസ്ഥരുടെ ബന്ധുക്കളായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരും മധ്യസ്ഥരുമെല്ലാം ചേർന്നാണ് തട്ടിപ്പ് നടത്തിയത്. 100 ലേറെ പേരുടെ പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അറസ്റ്റ് തടയാൻ അമിത കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അതും തള്ളിയതോടെയാണ് അറസ്റ്റിലായത്.