
ന്യൂഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തുന്നതിനുള്ള ഐതിഹാസികമായ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെന്‍റിൽ അവതരിപ്പിച്ചു. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ അവതരിപ്പിക്കപ്പെടുന്ന ആദ്യത്തെ ബിൽ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
വിവിധ രാഷ്‌ട്രീയ പാർട്ടികൾക്കിടയിൽ സമവായാമാകാത്തതിനാൽ 27 വർഷമായി 'ഫ്രീസറിൽ' ഇരിക്കുന്ന ബില്ലാണ് പുതിയ മന്ദിരത്തിലെ ആദ്യ സമ്മേളന ദിവസം തന്നെ അവതരിപ്പിക്കപ്പെട്ടത്. 2047നുള്ളിൽ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തിൽ ഈ ബിൽ നിർണായകമാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
'നാരീശക്തി വന്ദൻ അഭിനിയം' എന്നായിരിക്കും ഇതിനു പേരു നൽകുക. മുലായം സിങ് യാദവിന്‍റെ നേതൃത്വത്തിൽ സമാജ്‌വാദി പാർട്ടി അടക്കം നിരവധി പ്രാദേശിക പാർട്ടികൾ ശക്തമായി എതിർത്തതു കാരണമാണ് 27 വർഷം മുൻപ് അവതരിപ്പിക്കപ്പെട്ട ബിൽ മുന്നോട്ടുപോകാതിരുന്നത്. ഇപ്പോൾ ഭരണകക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കുകയും, കൂടുതൽ പാർട്ടികൾ വനിതാ സംവരണത്തോടു യോജിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബിൽ അനായാസം പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, 2024 നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ നിയമം ബാധകമാകാൻ സാധ്യതയില്ല. രാജ്യവ്യാപകമായി മണ്ഡല പുനർനിർണയവും ജനസംഖ്യാ കണക്കെടുപ്പും പൂർത്തിയാക്കി 2029 മുതലുള്ള തെരഞ്ഞെടുപ്പുകളിലായിരിക്കും ഇതു പ്രാബല്യത്തിൽ വരുന്നത്.
വനിതാ സംവരണത്തിനുള്ളിൽ പട്ടികജാതി, പട്ടികവർഗ വിഭാക്കാരായ വനിതകൾക്കു കൂടി സംവരണം ഉറപ്പാക്കുന്ന തരത്തിലാണ് ബിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ മണ്ഡല പുനർനിർണയത്തിലും സംവരണ മണ്ഡലങ്ങളിൽ മാറ്റം വരും.
പാർട്ടിഭേദമില്ലാതെ എല്ലാ എംപിമാരും ചേർന്ന് ബിൽ ഏകകണ്ഠമായി പാസാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. വനിതാ സംവരണം നടപ്പാക്കുന്നതിനു ദൈവത്താൽ നിയുക്തനായിരിക്കുന്നത് താനാണെന്നും അദ്ദേഹം പറഞ്ഞു.