മുംബൈ: പാർട്ടിയുടെ ഔദ്യോഗിക പ്രചാരണഗാനത്തിൽ നിന്നു "ജയ് ഭവാനി', "ഹിന്ദു' എന്നീ വാക്കുകൾ നീക്കണമെന്ന തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിർദേശം ശിവസേനാ (യുബിടി) നേതാവ് ഉദ്ധവ് താക്കറെ തള്ളി. ജയ് ഭവാനി എന്ന മുദ്രാവാക്യം നീക്കുന്നത് മഹാരാഷ്‌ട്രയെ അപമാനിക്കലാകുമെന്ന് ഉദ്ധവ്.
പാർട്ടിയുടെ പുതിയ ചിഹ്നം "തീപ്പന്തം' വോട്ടർമാർക്കു പരിചയപ്പെടുത്താനാണു പ്രചാരണഗാനം പുറത്തിറക്കിയത്. തുൽജ ഭവാനി ദേവിയുടെ അനുഗ്രഹത്തോടെ ഛത്രപതി ശിവാജി മഹാരാജ് സ്ഥാപിച്ച ഹിന്ദു സ്വരാജിനെയാണ് പാട്ടിൽ പരാമർശിക്കുന്നത്. അല്ലാതെ ഹിന്ദുമതത്തിന്‍റെ പേരിലല്ല വോട്ട് ചോദിക്കുന്നത്. ഇത് അപമാനിക്കലാണ്. അതിനോടു യോജിക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ. തന്‍റെ തുടർന്നുള്ള യോഗങ്ങളിലും ജയ് ഭവാനി, ജയ് ശിവാജി മുദ്രാവാക്യമുയർത്തുമെന്നും ഉദ്ധവ് പറഞ്ഞു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പുൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജയ് ബജ്റംഗ് ബലി എന്ന് പറഞ്ഞപ്പോൾ തെരഞ്ഞെടുപ്പു കമ്മിഷൻ എന്താണ് നടപടിയെടുത്തത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ സൗജന്യ ദർശനം ലഭിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ പറഞ്ഞപ്പോൾ കമ്മിഷൻ എന്തു ചെയ്തു? തെരഞ്ഞെടുപ്പിൽ മതം പരാമർശിക്കാനാകും വിധം തെരഞ്ഞെടുപ്പു നിയമങ്ങൾ മാറ്റിയോ? ഞങ്ങൾ ഇക്കാര്യം ചോദിച്ച് അയച്ച കത്തിന് തെരഞ്ഞെടുപ്പു കമ്മിഷൻ മറുപടി നൽകിയിട്ടില്ല. അങ്ങനെ മാറ്റിയാൽ ഞങ്ങൾ തെരഞ്ഞെടുപ്പു റാലിയിൽ "ഹര ഹര മഹാദേവ്' എന്നു വിളിക്കും- ഉദ്ധവ് പറഞ്ഞു.