ഇന്ത്യയിലെ ദാരിദ്ര്യം: ലോക ബാങ്കിന്‍റെ കണക്ക് തെറ്റ്

ഇന്ത്യ അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കിക്കഴിഞ്ഞെന്നും, ദാരിദ്ര്യരേഖ ക്രമാനുഗതമായി ഉയര്‍ത്താൻ സമയമായെന്നും റിപ്പോർട്ടിൽ പറയുന്നു
Representative image
Representative image

ന്യൂഡല്‍ഹി: ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം ലോക ബാങ്കിന്‍റെ കണക്കിൽ പറയുന്നതു പോലെയല്ലെന്നും, അതിലും കുറവാണെന്നും ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷൻ എന്ന യുഎസ് തിങ്ക് ടാങ്കിന്‍റെ റിപ്പോർട്ട്. ഇന്ത്യ അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കിക്കഴിഞ്ഞെന്നും, ദാരിദ്ര്യരേഖ ക്രമാനുഗതമായി ഉയര്‍ത്താൻ സമയമായെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ അതിതീവ്ര ദാരിദ്ര്യനിര്‍മാര്‍ജനം ആഗോള ദാരിദ്ര്യരേഖാ നിരക്കിലും ഗുണപരമായ മാറ്റം ഉളവാക്കുന്നുവെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ ഉയര്‍ന്ന ദാരിദ്ര്യരേഖയിലൂടെ നിലവിലുള്ള സാമൂഹിക സുരക്ഷാപദ്ധതികളുടെ ഗുണഭോക്താക്കളെ കൂടുതൽ കാര്യക്ഷമമായി തിരിച്ചറിഞ്ഞ് യഥാര്‍ഥ പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ സഹായം എത്തിക്കാനാവുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.

പുനര്‍വിതരണ നയത്തിലുള്ള ഗവണ്‍മെന്‍റിന്‍റെ ശക്തമായ ഊന്നലാണ് കഴിഞ്ഞ പത്തു വര്‍ഷം ശക്തമായ സമഗ്രമായ വളര്‍ച്ചയിലേക്ക് ഇന്ത്യയെ നയിച്ചതെന്നാണ് സുര്‍ജിത് ഭല്ലയും കരണ്‍ ഭാസിനും ചേര്‍ന്നു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഉയര്‍ന്ന വളര്‍ച്ചയും അസമത്വം കാര്യമായി കുറഞ്ഞതും ഇന്ത്യയില്‍ ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ വാങ്ങൽ ശേഷിയിലുണ്ടായ വർധനയും റിപ്പോർട്ടിൽ എടുത്തു പറയുന്നു. ശൗചാലയ നിര്‍മാണം, പാചക വാതക ലഭ്യത, പൈപ്പിലൂടെയുള്ള ജലവിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന പൊതുഫണ്ടിങ് പരിപാടികളാണ് പുനര്‍വിതരണ നയത്തിന് ശക്തി പകരുന്നതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതു കണക്കിലെടുക്കുമ്പോൾ, ഗ്രാമീണമേഖലകളിലെ താരതമേന്യ ഉയര്‍ന്ന ഉപഭോഗ വളര്‍ച്ച അതിശയിപ്പിക്കുന്നതല്ലെന്നും ബ്രൂക്കിങ്സ് റിപ്പോർട്ടിൽ വിലയിരുത്തുന്നു.

2019 ഓഗസ്റ്റ് 15 ല്‍ ഇന്ത്യയിലെ ഗ്രാമതലത്തില്‍ പൈപ്പ് വെള്ളത്തിന്‍റെ ലഭ്യത 16.8 ശതമാനമായിരുന്നത് ഇപ്പോള്‍ 74.7 ശതമാനമായി. രാജ്യത്തെ 112 ജില്ലകളെ ഏറ്റവും താഴ്ന്ന വികസന സൂചകങ്ങളുള്ളവയായി കണ്ടെത്തി അവയുടെ വികസനം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമാക്കികൊണ്ട് ഗവണ്‍മെന്‍റ് നയങ്ങള്‍ രൂപീകരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com