
ന്യൂഡൽഹി: സമരത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പദ്മശ്രീ അടക്കം സർക്കാരിൽനിന്നു ലഭിച്ച എല്ലാ മെഡലുകളും ബഹുമതികളും തിരിച്ചുനൽകാൻ ഗുസ്തി താരങ്ങൾ ആലോചിക്കുന്നു. ഇത്തരത്തിലുള്ള അവഹേളനമാണ് നേരിടേണ്ടി വരുന്നതെങ്കിലും ഈ മെഡലുകൾകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്ന് താരങ്ങൾ പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് ഡൽഹി പൊലീസ് സേനാംഗങ്ങൾ ഗുസ്തി താരങ്ങളെ കൈയേറ്റം ചെയ്തത്. കിടക്കാൻ മടക്കുകട്ടിലുകളുമായി വന്ന താരങ്ങളെ പൊലീസ് തടയുകയായിരുന്നു. ജന്തർ മന്തറിലെ സമരപ്പന്തലിൽ ഇത്തരം സാധനങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസ് നിലപാട്.
പുരുഷ പൊലീസുകാരാണ് തങ്ങളെ അസഭ്യം പറയുകയും തള്ളിമാറ്റുകയും ചെയ്തതെന്ന് വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും പറഞ്ഞു. സംഗീത ഫോഗട്ടിന്‍റെ സഹോദരൻ ദുഷ്യന്ത് ഉൾപ്പെടെ രണ്ടു ഗുസ്തിക്കാർക്ക് പൊലീസ് അതിക്രമത്തിൽ പരുക്കേൽക്കുകയും ചെയ്തു.
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്ന അടക്കം സ്വന്തമാക്കിയിട്ടുള്ളവരാണ് വിനേഷും സാക്ഷിയും ബജ്റംഗ് പൂനിയയും. സാക്ഷിക്കും ബജ്റംഗിനും പദ്മശ്രീയും ലഭിച്ചിട്ടുണ്ട്.