
ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ദേശീയ ഗുസ്തി താരങ്ങൾ നടത്തിവരുന്ന സമരം പുതിയ തലത്തിലേക്കു കടക്കുന്നു. ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിവരുന്ന സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനം.
പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നടക്കുന്ന മേയ് 28ന് അവിടെ തന്നെ വനിതാ മഹാ പഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യത്തെ ഇളക്കിമറിച്ച കർഷക പ്രക്ഷോഭത്തിന്‍റെ മാതൃകയിലാണ് പുതിയ നീക്കം. കർഷക നേതാക്കൾ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തുമുണ്ട്.
അതേസമയം, ഇത്തരമൊരു സമര മുറയ്ക്ക് അനുമതി ലഭിക്കാൻ ഒരു സാധ്യതയുമില്ലെങ്കിലും സെൻട്രൽ വിസ്റ്റ ഉദ്ഘാടന ദിവസം മേഖല സംഘർഷഭരിതമാകാൻ ഇതിടയാക്കിയേക്കും.
അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്യുകയോ കരുതൽ തടങ്കലിലെടുക്കുകയോ ചെയ്യാൻ ഡൽഹി പൊലീസ് നിർബന്ധിതമായാൽ സമരത്തിന്‍റെ മട്ടു മാറുമെന്നുറപ്പാണ്. അന്തർദേശീയ തലത്തിൽ തന്നെ വിഷയം കൂടുതൽ വലിയ ചർച്ചാവിഷയമാകാൻ ഇതിടയാക്കും.
ബ്രിജ് ഭൂഷൺ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ഇയാൾക്കെതിരേ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും രണ്ടു വട്ടം 'മൊഴിയെടുക്കുകയും' ചെയ്തെങ്കിലും നടപടികൾ പര്യാപ്തമല്ലെന്ന നിലപാടാണ് ഗുസ്തി താരങ്ങൾ സ്വീകരിച്ചിരിക്കുന്നത്.