
ന്യൂഡൽഹി: സാഹിത്യകാരൻ സി. രാധാകൃഷ്ണൻ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകിട്ട് രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ സി. രാധാകൃഷ്ണൻ തന്‍റെ പുസ്തകങ്ങൾ രാഷ്ട്രപതിക്കു സമ്മാനിച്ചു.
പുസ്തകങ്ങൾ കൈമാറാനായതു സ്വയം പ്രകാശിപ്പിക്കൽ പോലെയാണെന്നു സി. രാധാകൃഷ്ണൻ പ്രതികരിച്ചു. തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന നോവലിന്‍റെയും ഭഗവദ്ഗീതയുടെയും ഹിന്ദി, ഇംഗ്ലിഷ് പരിഭാഷകളാണു രാഷ്ട്രപതിക്കു നൽകിയത്.
ഹൃദ്യമായ അനുഭവമായിരുന്നുവെന്നും, ഗുരുനാഥയും അമ്മയുമായ ഒരു രാഷ്ട്രപതി നമുക്ക് ആദ്യമാണല്ലോ എന്നും സി. രാധാകൃഷ്ണൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, കേന്ദ്ര- കേരള സാഹിത്യ അക്കാഡമി പുരസ്കാരങ്ങൾ എന്നിവയടക്കം ഒട്ടേറെ ബഹുമതികൾ നേടിയ സി. രാധാകൃഷ്ണൻ ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാഡമി എക്സിക്യൂട്ടീവ് അംഗമാണ്. ശാസ്ത്രജ്ഞൻ, മാധ്യമ പ്രവർത്തകൻ, പത്രാധിപർ, ചലച്ചിത്രകാരൻ എന്നീ മേഖലകളിലും തന്‍റെ കൈയൊപ്പു ചാർത്തി.