ന്യൂഡൽഹി: അടുത്തയാഴ്ച ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുത്തേക്കില്ല. പകരം പ്രധാനമന്ത്രി ലി ക്വിയാങ്ങാകും ചൈനയെ പ്രതിനിധാനം ചെയ്യുക. ഇരുരാജ്യങ്ങളിലും ജി 20 കൂട്ടായ്മയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച് സൂചന നൽകിയത്.
അരുണാചൽ പ്രദേശിനെയും അക്സായിചിന്നിനെയും തങ്ങളുടേതാക്കി ചിത്രീകരിച്ച് ചൈന പുറത്തിറക്കിയ ഭൂപടം വിവാദമായിരുന്നു. ഇന്ത്യ ഇതിനെതിരേ ശക്തമായ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് ഷി ജിൻപിങ് ഡൽഹിയിലേക്കില്ലെന്ന റിപ്പോർട്ട്. എന്നാൽ, ചൈനയോ ഇന്ത്യയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഈ മാസം ഒമ്പതിനും പത്തിനുമാണു ഡൽഹിയിൽ ജി 20 ഉച്ചകോടി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ, റഷ്യയ്ക്കു വിദേശകാര്യ മന്ത്രിയാണ് എത്തുന്നത്. തനിക്ക് വരാനാവില്ലെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ഫോണിൽ അറിയിച്ചിരുന്നു.
കൊവിഡ് 19 വ്യാപനത്തിനുശേഷം ചൈനീസ് പ്രസിഡന്റ് ചുരുങ്ങിയ വിദേശ സന്ദർശനങ്ങൾക്കു മാത്രമാണു തയാറായിട്ടുള്ളത്. കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുത്തിരുന്നു. ഇവിടെ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയ ചൈനീസ് പ്രസിഡന്റ്, യഥാർഥ നിയന്ത്രണരേഖയിൽ സംഘർഷം പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. തൊട്ടുപിന്നാലെയാണ് ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഭൂപടം പുറത്തിറക്കിയത്.