

മുൻ അഫ്ഗാൻ ക്രിക്കറ്റർ ഷപുർ സദ്രാൻ ഗുരുതരാവസ്ഥയിൽ
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്‍റെ ഉദയകാലത്തെ ശ്രദ്ധേയ താരമായിരുന്ന പേസർ ഷപുർ സദ്രാൻ അപൂർവ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ. ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഷപുറിനായി രക്തം ദാനം ചെയ്യാൻ അഭ്യർഥിക്കുകയാണ് കുടുംബം. അമിതമായ രോഗപ്രതിരോധ പ്രതികരണത്താൽ പ്രകടമാകുന്ന ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയായ ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസാണ് ഷപുറിനെ വേട്ടയാടുന്നത്.
ഈ ഹൈപ്പർ-ഇൻഫ്ലമേറ്ററി സിൻഡ്രോം അവയവങ്ങളെ നശിപ്പിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ജനുവരിയിലാണ് ഷപുറിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പിന്നാലെ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവരെല്ലാം ഷപുറിന്‍റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.