
കൻവാർ യാത്രയിൽ കൊണ്ടുപോകുന്ന ഗംഗാജലം
Representative image
ലക്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കൻവാർ യാത്രിക ശേഖരിച്ച ഗംഗാജലത്തിൽ തുപ്പിയതിന് യുവാവ് അറസ്റ്റിൽ. പുർകാസി സ്വദേശി ഉസ്മാനെയാണു യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൽഹിയിൽ നിന്നുള്ള മുസ്കാൻ എന്ന വനിത കൈവശമുണ്ടായിരുന്ന ഗംഗാജലത്തിലാണ് ഇയാൾ തുപ്പിയത്. മുസ്കാനും 101 ലിറ്റർ ഗംഗാജലവുമായി സഹോദരൻ അൻഷുൽ ശർമയും വിശ്രമിക്കാനിരുന്നപ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന തീർഥാടകർ ബഹളം വച്ചതോടെ പൊലീസെത്തി ഉസ്മാനെ അറസ്റ്റ് ചെയ്തു.
ഉത്തരേന്ത്യയിലെ ശിവഭക്തർ എല്ലാ വർഷവും ശിവലിംഗത്തിൽ അഭിഷേകത്തിനു വേണ്ടി ഗംഗാജലം ശേഖരിക്കാൻ കാൽനടയായി നടത്തുന്ന യാത്രയാണു കൻവാർ യാത്ര.
നീളമുള്ള അലങ്കരിച്ച മുളങ്കമ്പിന്‍റെ ഇരുവശത്തുമായി ഗംഗാജലം നിറച്ച പാത്രങ്ങൾ (കൻവാർ) തൂക്കിയിട്ടാണു യാത്ര.
ജലം ശേഖരിച്ചശേഷം ഹരിദ്വാറിൽ നിന്നു മടങ്ങുകയായിരുന്നു ഇവർ. യുവതിക്ക് ഹരിദ്വാറിൽ നിന്നു പുതിയ കൻവാർ എത്തിച്ചു നൽകി. അറസ്റ്റിലായ ഉസ്മാൻ ബധിരനും മൂകനുമാണെന്നും മാനസികവിഭ്രാന്തിയുണ്ടെന്നും കുടുംബം പറയുന്നു.