
നേപ്പാളിൽ കർഫ്യൂ പിൻവലിച്ചു; ജനജീവിതം സാധാരണ നിലയിലേക്ക്
Nepal army - file image
കാഠ്മണ്ഡു: നേപ്പാളിൽ അഞ്ചു ദിവസം നീണ്ടുനിന്ന കർഫ്യൂവും നിയന്ത്രണങ്ങളും പിൻവലിച്ചു. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റതോടെയാണ് രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ചത്.
സോഷ്യൽ മീഡിയ നിരോധിച്ചതിനെ തുടർന്ന് ആരംഭിച്ച പ്രക്ഷോഭം സർക്കാരിന്‍റെ അഴിമതിക്കും സ്വേച്ഛാധിപത്യ ഭരണത്തിനുമെതിരേ തിരിയുകയായിരുന്നു. തുടർന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചെങ്കിലും കലാപം അവസാനിച്ചിരുന്നില്ല. ഇടക്കാല പ്രധാനമന്ത്രി അധികാരത്തിലെത്തിയതോടെയാണ് നേപ്പാൾ ശാന്തമായത്.
കർഫ്യൂ നീങ്ങിയതോടെ രാജ്യത്ത് കടകളും മാർക്കറ്റുകളും മാളുകളും തുറന്നു. കലാപത്തിൽ നശിപ്പിക്കപ്പെട്ട സർക്കാർ ഓഫീസുകൾ ഉൾപ്പെട്ട സ്ഥാപനങ്ങളിലടക്കം വൃത്തിയാക്കൽ നടപടികൾ ആരംഭിച്ചു.
ജെൻ സി നേതൃത്വം നൽകിയ കലാപത്തിൽ അമ്പതോളം ആളുകളുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരിയും ഉൾപ്പെട്ടിട്ടുണ്ട്. ഒലിയുടെ രാജിക്കു ശേഷം സുരക്ഷ ചുമതല നേപ്പാൾ സൈന്യം ഏറ്റെടുത്തു. തുടർന്ന് കർഫ്യൂവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി, പൊതുജനങ്ങൾക്ക് നിശ്ചിത സമയത്ത് മാത്രമായിരുന്നു പുറത്തിറങ്ങാൻ അനുമതി.