നിപയിൽ ആശ്വാസം: 42 സാംപിളുകൾ കൂടി നെഗറ്റീവ്; രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ല

ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മന്ത്രി
Veena George file image
Veena George file image

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ആശങ്ക കുറയുന്നു. ഹൈറിസ്ക് പട്ടികയിൽ ഉണ്ടായിരുന്നവരുടെ ഉൾപ്പെടെയുള്ളവരുടെ പരിശോധനയ്ക്കയച്ച 42 സാമ്പിളുകളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി. ഹൈറിസ്ക് പട്ടികയിൽ രോഗ ലക്ഷണങ്ങളോടു കൂടിയ 23 സാമ്പിളുകളും നെഗറ്റീവാണെന്നത് ആശ്വാസകരമാണ്. ചികിത്സയിലുള്ളവരുടെ സ്ഥിതി മെച്ചപ്പെട്ട് വരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി വീണാ ജോർജ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

സര്‍വൈലന്‍സിനെ സംബന്ധിച്ചിടത്തോളം, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയാണ്. ഏതാണ്ട് ഭൂരിഭാഗവും കവര്‍ ചെയ്തിട്ടുണ്ട്. ഇനി കണ്ടുപിടിക്കാനുള്ളവരെ പൊലീസിന്‍റെ സഹായത്തോടെ ട്രെയ്സ് ചെയ്യും. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൂടി കണ്ടെത്തി കോണ്‍ടാക്ട് ട്രേസ് ചെയ്യണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കൂടാതെ ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്നും ജാനകിക്കാട്ടിൽ പന്നി ചത്ത സംഭവത്തിൽ പരിശോധന നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ല. ഇന്നലെ പരിശോധിച്ച എല്ലാ കേസുകളുടെ ഫലങ്ങളും നെഗറ്റീവായി. നിലവിൽ നിപ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലെന്നും മന്ത്രി അറിയിച്ചു. 4 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്നലെ 5 പേരെ കൂടി രോഗ ലക്ഷണങ്ങളടെ ഐസോലേഷനിലാക്കിയിട്ടുണ്ട്. ഇത് വരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 1192 ആയി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com