
ആറു മാസത്തിനിടെ യുഎഇയിൽ പിടികൂടിയത് 32,000 വിസാ നിയമ ലംഘകരെ
ദുബായ്: ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 32,000ത്തിലധികം യുഎഇ വിസാ നിയമ ലംഘകരെ പിടികൂടിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. രാജ്യത്തെ വിദേശികളുടെ താമസവും തൊഴിലും നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ശക്തിപ്പെടുത്താനായി പരിശോധനാ കാംപയിനുകൾ നടത്തിയതായി ഐസിപി ഡയറക്റ്റർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു.
'സുരക്ഷിത സമൂഹത്തിലേക്ക്' എന്ന ആശയവുമായി നിയമ ലംഘകരുടെ എണ്ണം കുറയ്ക്കുന്നതിനും, നിയമ പ്രകാരം ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവസരങ്ങൾ നൽകുന്നതിലൂടെ രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും മാന്യമായ ജീവിതം ഉറപ്പാക്കുന്നതിനുമാണ് പരിശോധനാ ക്യാംപയിനുകൾ ലക്ഷ്യമിടുന്നതെന്ന് അൽ ഖൈലി ആവർത്തിച്ചു. പിടികൂടിയവർക്കെതിരേ നിയമ നടപടികൾ സ്വീകരിച്ചതായി അൽ ഖൈലി വെളിപ്പെടുത്തി. ഏകദേശം 70 ശതമാനം പേരെയും അംഗീകൃത നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാടു കടത്തി.
നിയമ ലംഘകരെ പിടികൂടുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അൽ ഖൈലി വ്യക്തമാക്കി. യുഎഇയുടെ പ്രവേശന-താമസ നിയമം ലംഘിക്കുന്നവർക്കെതിരെയും അവരെ താമസിപ്പിക്കുന്നവർക്കെതിരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കെതിരെയും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും ഐസിപി ആവർത്തിച്ചു വ്യക്തമാക്കി.