
രക്തസിരകളെ ബാധിക്കുന്ന അപൂര്‍വ രോഗം: യുവാവിന്‍റെ രോഗം ഭേദമാക്കി ദുബായ് ആസ്റ്റർ ഹോസ്പിറ്റൽ
ദുബായ്: രക്തസിരകളെ ബാധിക്കുന്ന സുപ്പീരിയര്‍ വെനാ കാവ സിന്‍ഡ്രോം ബാധിച്ച ദുബായിലെ പ്രവാസി യുവാവിനെ വിജയകരമായി ചികിത്സിച്ച് ദുബായ് മൻഖൂൽ ആസ്റ്റർ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്റ്റർമാർ. ശരീരത്തിന്‍റെ മുകള്‍ ഭാഗത്ത് നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയുന്ന അപൂര്‍വവും അപകടകരവുമായ രോഗമാണ് ചികിത്സിച്ച് ഭേദമാക്കിയത്.
27 കാരനായ പാക് സ്വദേശി മുഹമ്മദ് ബിലാല്‍ 2020 മുതല്‍ ഈ രോഗത്തിന്‍റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. മുഖത്തിന്‍റെയും കഴുത്തിന്‍റെയും വലതുവശത്ത് വീക്കത്തോടെയാണ് അദ്ദേഹത്തിന്‍റെ രോഗാവസ്ഥ ആരംഭിച്ചത്. അത് ക്രമേണ കണ്ണിലേക്കും മുഖത്ത് മുഴുവന്‍ ബാധിക്കുന്ന നിലയിലേക്കും വ്യാപിച്ചു.
ശ്വാസതടസം, കടുത്ത തലവേദന, കഴുത്ത്, നെഞ്ച്, അടിവയര്‍ എന്നിവിടങ്ങളില്‍ സിരകള്‍ വികസിക്കുന്ന അവസ്ഥ എന്നിവ ഉണ്ടായി. മൻഖൂൽ ആസ്റ്റര്‍ ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് വാസ്‌കുലര്‍ ആന്‍ഡ് എന്‍ഡോവാസ്‌കുലര്‍ സര്‍ജനായ ഡോ. എസ്. റോഷന്‍ റോഡ്‌നിയുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്. ആസ്റ്റർ ആശുപത്രിയിലെ മെഡിക്കല്‍ ടീമിന് നന്ദി അറിയിക്കുന്നതായി മുഹമ്മദ് ബിലാല്‍ പറഞ്ഞു.