

അനാഥരുടെ ഉന്നമനത്തിനായി 10 കോടി ദിർഹത്തിന്‍റെ പദ്ധതിയുമായി അബുദാബി ഔഖാഫും ലുലു ഗ്രൂപ്പും
അബുദാബി: യുഎഇയിലെ അനാഥരുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പിന്തുണയേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്‍റ്’ പദ്ധതിയുടെ ഭാഗമായി അബുദാബി ഔഖാഫുമായി 10 കോടി ദിർഹത്തിന്‍റെ പദ്ധതിയിൽ ഒപ്പുവച്ച് ലുലു ഗ്രൂപ്പ്. ഇതിന്‍റെ ഭാഗമായി അബുദാബി ഔഖാഫ് അനുവദിക്കുന്ന ഭൂമിയിൽ ലുലു റീട്ടെയ്ൽ പദ്ധതികൾ യാഥാർഥ‍്യമാക്കും.
ഇതിൽ നിന്നുള്ള വരുമാനം മദർ ഓഫ് ദി നേഷൻ എൻഡോവ്മെൻറ് ഫണ്ടിലേക്കാണ് നൽകുക. അനാഥകുട്ടികൾക്ക് തണലേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്‍റ് പദ്ധതിക്ക് 15 കോടി ദിർഹത്തിന്‍റെ (371 കോടി രൂപ) സഹായമാണ് റമദാനിൽ എം.എ. യൂസഫലി നൽകിയത്. അതിനു പുറമെയാണ് ഔഖാഫുമായി ചേർന്നുള്ള പദ്ധതി നടപ്പാക്കുന്നത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഔഖാഫ് അബുദാബി ചെയർമാൻ അബ്‌ദുൾ ഹമീദ് മുഹമ്മദ് സയീദ്, എർത്ത് സയിദ് ഫിലാന്ത്രോപ്പീസ് സെക്രട്ടറി ജനറൽ ഡോ മുഖീർ ഖാമിസ് അൽ ഖയിലി, ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഔഖാഫ് അബുദാബി ഡയറക്റ്റർ ജനറൽ ഫഹദ് അബ്ദുൽ ഖാദർ അൽ ഖാസിം, ലുലു ഗ്രൂപ്പ് എക്സികൂട്ടീവ് ഡയറക്റ്റർ അഷറഫ് അലി എം.എ എന്നിവർ ചേർന്ന് കരാറിൽ ഒപ്പുവച്ചു.
പ്രൊഫഷണൽ നിക്ഷേപങ്ങളിലൂടെയും പ്രവർത്തന മികവിലൂടെയും വരുമാനം ഉറപ്പാക്കുന്നതിലൂടെ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് ഔഖാഫ് അബുദാബി ഡയറക്റ്റർ ജനറൽ ഫഹദ് അബ്ദുൽ ഖാദർ അൽ ഖാസിം പറഞ്ഞു. രാജ്യത്തിന്‍റെ സുപ്രധാന പദ്ധതികളിൽ സ്വകാര്യമേഖല പ്രധാന പങ്കാളിത്തമാണ് വഹിക്കുന്നതെന്നും ദീർഘാകാല അടിസ്ഥാനത്തിലുള്ള പിന്തുണയാണ് യാഥാർഥ‍്യമായിരിക്കുന്നതെന്നും എം.എ. യൂസഫലി വ്യക്തമാക്കി.
യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ പ്രത്യേക താത്പര്യപ്രകാരം അബുദാബി ഔഖാഫ് നേതൃത്വം നൽകുന്ന പദ്ധതിയാണ് മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്‍റ് ഫോർ ഓർഫൻസ്'. അനാഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, അനാഥർക്ക് മികച്ച ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
യുഎഇയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ മഹത്വം എടുത്തുകാട്ടുന്നതാണ് ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്‍റ് ഫോർ ഓർഫൻസ്’ പദ്ധതി. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും, മാനുഷിമൂല്യങ്ങളുടെയും ജീവകാരുണ്യത്തിന്‍റെയും പ്രതീകമായ രാഷ്ട്രമാതാവ് ഫാത്തിമ ബിൻത് മുബാറക്കും മുന്നോട്ടുവച്ച കാരുണ്യത്തിന്‍റെ പാത പ്രതിഫലിക്കുന്നതാണ് പദ്ധതി. അബുദാബി ഔഖാഫിന്‍റെ മേൽനോട്ടത്തിൽ പ്രത്യേക നിക്ഷേപ പദ്ധതിയാണ് ഇതിനായി നടപ്പാക്കുന്നത്. അർഹരായവരിലേക്ക് സഹായം കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്.