
ദുബായിൽ പള്ളികളുടെ നിർമാണത്തിന് 560 മില്യൺ ദിർഹം സംഭാവന: പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളുമായി കരാർ
ദുബായ്: ദുബായിൽ പള്ളികളുടെ നിർമ്മാണം, പരിപാലനം, പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് 560 മില്യൺ ദിർഹത്തിന്‍റെ സംഭാവന ശേഖരിക്കുന്നതിനായി പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുമായി ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റും ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്‍റും കരാറിൽ ഒപ്പുവച്ചു.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ദർശനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ സംരംഭമെന്ന് പരിപാടിയിൽ പങ്കെടുത്ത യുഎഇ ഉപപ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും, എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
പള്ളികളുടെ നിർമാണത്തിലും പരിപാലനത്തിലും സംഭാവന നൽകി സമൂഹത്തെ സേവിക്കുന്നതിൽ പള്ളി രക്ഷാധികാരികളും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരും നൽകിയ സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു. റിയൽ എസ്റ്റേറ്റ് വികസന മേഖലകളിലെ മോസ്ക് സ്പോൺസർഷിപ്പ് ഇനിഷ്യേറ്റീവിൽ എമാർ പ്രോപ്പർട്ടീസ്, ഡമാക് പ്രോപ്പർട്ടീസ്, അസീസി ഡെവലപ്‌മെന്റ്‌സ്, ഡാന്യൂബ് പ്രോപ്പർട്ടീസ്, ORO 24 ഡെവലപ്‌മെന്‍റ്സ്, HRE ഡെവലപ്‌മെന്‍റ്സ് എന്നിവ ഉൾപ്പെടുന്നു.