
ആസിയാൻ കമ്മിറ്റി യോഗം അബുദാബിയിൽ
അബുദാബി: തെക്കു-കിഴക്കനേഷ്യൻ രാജ്യങ്ങളുടെ അസോസിയേഷൻ -ആസിയാൻ കമ്മിറ്റിയുടെ യോഗം അബുദാബിയിൽ നടന്നു. യു.എ.ഇ സഹ മന്ത്രി അഹമ്മദ് അലി അൽ സയേഗുമായി കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. 2022ൽ 'സെക്ടറൽ ഡയലോഗ്' പങ്കാളിയായി പങ്കെടുത്തതിനും, 2024-'28 ലേയ്ക്കുള്ള സംയുക്ത പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനത്തിനും ശേഷം ആസിയാൻ കമ്മിറ്റിയുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള യു.എ.ഇ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് യോഗം ചേർന്നത്.
യു.എ.ഇയിലെ ഇന്തോനേഷ്യൻ അംബാസഡർ ഹുസിൻ ബാഗിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മലേഷ്യ, ബ്രൂണൈ ദാറുസ്സലാം, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും പങ്കെടുത്തു. വ്യാപാരം, നിക്ഷേപം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ നിർണായക മേഖലകളിലെ ഇടപെടലുകൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ അംബാസഡർമാർ മുന്നോട്ടുവച്ചു. ആസിയാൻ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള ക്രിയാത്മക സംഭാഷണവും സെഷനിൽ നടന്നു.