
തുർക്കിയിൽ ബസ് അപകടം: രണ്ട് യുഎഇ സ്വദേശികൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
ദുബായ്: തുർക്കിയിൽ വിനോദ സഞ്ചാരികളുടെ ബസ് അപകടത്തിൽ പെട്ട് രണ്ട് യുഎഇ പൗരന്മാർ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. വടക്കൻ തുർക്കിയിലെ ട്രാബ്‌സോണിലെ സൈകര ജില്ലയിലെ ബാലിക് തടാകത്തിന് സമീപമാണ് ബസ് റോഡിൽ നിന്ന് തെന്നിമാറി മറിഞ്ഞ് അപകടം ഉണ്ടായത്. വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവർത്തകരെത്തിയാണ് പുറത്തെടുത്തത്.
മറിയം മുഹമ്മദ് അഹമ്മദ് ഇബ്രാഹിം (18), അബ്ദുൾ മജിദ് മുഹമ്മദ് അഹമ്മദ് ഇബ്രാഹിം (32) എന്നിവരാണ് മരിച്ചതെന്ന് തുർക്കിയിലെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പരുക്കേറ്റ 15 വയസ്സുള്ള ഇബ്രാഹിം മുഹമ്മദ് അഹമ്മദ് ഇബ്രാഹിം, 53 വയസ്സുള്ള സമീറ മുഹമ്മദ് അബ്ദുൾ റഹ്മാൻ, 60 വയസ്സുള്ള മുഹമ്മദ് അഹമ്മദ് ഇബ്രാഹിം എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് തുർക്കി അധികൃതർ പറഞ്ഞു.