

യുഎഇയിൽ നിയമവിരുദ്ധമായി റോഡ് മുറിച്ചുകടന്നാൽ10,000 ദിർഹം വരെ പിഴയും തടവും
ദുബായ്: യുഎഇയിൽ നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പുതിയ ഫെഡറൽ ട്രാഫിക് നിയമപ്രകാരം അനുവദനീയമല്ലാത്ത ഇടങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർക്ക് 5,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയും തടവും ശിക്ഷ ലഭിക്കും.
നിയമം ലംഘിച്ച് റോഡ് മുറിച്ചുകടക്കുകയും അത് അപകടത്തിന് കാരണമാവുകയും ചെയ്താൽ 5,000 മുതൽ 10,000 ദിർഹം വരെയാണ് പിഴ. ഇതോടൊപ്പം ജയിൽ ശിക്ഷയും ലഭിക്കാം. മണിക്കൂറിൽ 80 കിലോമീറ്ററോ അതിലധികമോ വേഗ പരിധിയുള്ള റോഡുകളിൽ നിയമം ലംഘിക്കുന്നവർക്ക് കുറഞ്ഞത് മൂന്ന് മാസം തടവോ അല്ലെങ്കിൽ കുറഞ്ഞത് 10,000 ദിർഹം പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
സാധാരണ ഗതിയിൽ നിയമവിരുദ്ധ സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർക്ക് നിലവിൽ 400 ദിർഹമാണ് പിഴ. എന്നാൽ നിയമലംഘനം ഗുരുതരമായാൽ കനത്ത തുക പിഴയായി നൽകേണ്ടി വരും.
2024 ജനുവരിയിൽ ദുബായിൽ മാത്രം 44,000 പേരാണ് അനധികൃതമായി റോഡ് മുറിച്ചുകടന്നതിന് പിടിലായത്. ഇക്കാലയളവിൽ റോഡപകടങ്ങളിൽപ്പെട്ട് 8 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ശിക്ഷ കർശനമാക്കിയത്.
കാൽനട യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്
സീബ്രാ ക്രോസിംഗുകൾ, ഫൂട്ട് ബ്രിഡ്ജുകൾ (മേൽപ്പാലങ്ങൾ), സബ്‌വേകൾ എന്നിവ മാത്രം റോഡ് മുറിച്ചുകടക്കാൻ ഉപയോഗിക്കുക. ഉപയോഗിക്കുക.
കാൽനടയാത്രക്കാർക്കുള്ള സിഗ്നൽ പച്ചയാകുമ്പോൽ മാത്രം റോഡ് മുറിച്ചുകടക്കുക.
റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
രാത്രികാലങ്ങളിൽ റോഡിലൂടെ നടക്കുമ്പോൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക.