
ദുബായ്: യുഎഇയിലെ വാണിജ്യ രംഗത്തെ പ്രമുഖരായ ഡെൽറ്റ ഇന്‍റർനാഷണൽ ട്രേഡിംഗ് അക്കാദമി, ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. 'ഒരു വാണിജ്യ പഠന സെഷനിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ' എന്ന വിഭാഗത്തിലാണ് ഡെൽറ്റ ട്രേഡിങ്ങ് അക്കാദമി ലോക റെക്കോർഡ് കുറിച്ചത്.
54 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. ഒരു ലോക റെക്കോർഡ് സ്ഥാപിക്കുക എന്നതിനപ്പുറം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾക്ക് പൊതു വേദി ഒരുക്കുക, സാമ്പത്തിക വിദ്യാഭ്യാസത്തിന് പ്രചോദനം നൽകുക എന്നിവയാണ് ലക്ഷ്യമെന്ന് ഡെൽറ്റ ഇന്‍റർനാഷണൽ ട്രേഡിംഗ് അക്കാദമി സിഇഒ മുഹമ്മദ് സഫീർ പറഞ്ഞു.
മൈൽസ് ക്യാപിറ്റൽ, കാൾട്ടൺ എഫ്എക്സ് എന്നിവയുമായി സഹകരിച്ചാണ് ഡെൽറ്റ ഈ നേട്ടം സ്വന്തമാക്കിയത്. സാമ്പത്തിക വിദ്യാഭ്യാസത്തെ ജനാധിപത്യവൽക്കരിക്കാനുള്ള ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ റെക്കോർഡെന്നും മുഹമ്മദ് സഫീർ വ്യക്തമാക്കി.
'സാമ്പത്തിക വിജ്ഞാനത്തിലൂടെ സുസ്ഥിരമായ ഭാവി' എന്ന പ്രമേയത്തിന് കീഴിൽ നടത്തിയ 45 മിനിറ്റ് ദൈർഘ്യമുള്ള വ്യാപാര പഠന സെഷൻ സ്വർണ്ണം, ബിറ്റ്കോയിൻ എന്നിവയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് നൽകുന്നതായിരുന്നു. ദുബായ് ഷെയ്ഖ് സായിദ് റോഡിലെ ദുസിത് താനി ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫ്യൂച്ചർ എക്സ് ഏജൻസിയാണ് പരിപാടി സംഘടിപ്പിച്ചത്. 2025-ഓടെ അബുദാബി, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ പുതിയ ശാഖകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.