
മക്കളെ മടിയിലിരുത്തി ഡ്രൈവിങ് വേണ്ടെന്ന് പൊലീസ്; നിയമം ലംഘനത്തിന് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്‍റും
ദുബായ്: കുഞ്ഞുമക്കളോടുള്ള വാത്സല്യം കൊണ്ട് അവരെ മടിയിലിരുത്തി വാഹനം ഓടിക്കണമെന്ന് തോന്നാറുണ്ടോ? ഡ്രൈവിങ്ങ് സീറ്റിൽ പിതാവിന്‍റേയോ മാതാവിന്‍റേയോ മടിയിലിരുന്ന് കാഴ്ചകൾ കണ്ട് യാത്ര ചെയ്താൽ മക്കൾക്ക് 'എക്സൈറ്റ്മെന്‍റ്' കിട്ടുമെന്ന് കരുതി അതിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ പിഴ അടക്കാനുള്ള രണ്ടായിരം ദിർഹം കൈയിൽ വെക്കാൻ മറക്കരുത്. കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിക്കുന്നത് യുഎഇയിൽ ഗുരുതരമായ നിയമലംഘനമാണ്. ഇപ്രകാരം കുട്ടിയെ മടിയിലിരുത്തി ഓടിച്ച വാഹനം ദുബായ് പൊലീസിന്‍റെ ക്യാമറയിൽ കുടുങ്ങി. ദുബായ് വാഹനം കസ്റ്റഡിയിലെടുത്തു.
യുഎഇയുടെ ഫെഡറൽ ട്രാഫിക് നിയമമനുസരിച്ച്, 10 വയസിന് താഴെയുള്ളവരും 145 സെന്‍റിമീറ്ററിൽ താഴെ ഉയരമുള്ളവരുമായ കുട്ടികൾ വാഹനത്തിന്‍റെ മുൻ സീറ്റിൽ ഇരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവരുടെയോ മറ്റുള്ളവരുടെയോ ജീവനോ അവരുടെ സുരക്ഷക്കോ ഭീഷണി ഉയർത്തുന്ന രീതിയിൽ വാഹനം ഓടിക്കുന്നവർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഇതോടൊപ്പം 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഭാഗമായി എഐ, സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നടപടികൾ ദുബായ് പൊലീസ് ശക്തമാക്കിയിട്ടുണ്ട്.