
ദുബായിൽ ഡ്രൈവർ രഹിത ലോറികളെത്തുന്നു
ദുബായ്: ദുബായിലെ ചരക്ക് ഗതാഗതത്തിന് പുതിയ ഊർജം നൽകുന്നതിന് ഡ്രൈവർ രഹിത ലോറികളെത്തുന്നു. ഡ്രൈവറില്ലാ ടാക്സിക്കും ബസിനും അബ്രയ്ക്കും പിന്നാലെയാണ് സ്വയം നിയന്ത്രിത ലോറികളും രംഗത്ത് എത്തുന്നത്. സ്മാർട്ട് ലോറികളുടെ പരീക്ഷണയോട്ടത്തിന് അഞ്ച് റൂട്ടുകൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി തെരഞ്ഞെടുത്തു.
ജബൽഅലി തുറമുഖം, ഇവിടത്തെ ഫ്രൈറ്റ് ടെർമിനൽ, അൽമക്തൂം രാജ്യാന്തര വിമാനത്താവളം, ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്ക്, ഇബ്ൻ ബത്തൂത്ത മാൾ എന്നിവിടങ്ങളിലാണ് ലോറിയുടെ പരീക്ഷണയോട്ടത്തിന് അനുമതി നൽകിയിട്ടുള്ളത്.
നിലവിൽ ദുബായിൽ 61,000 ഹെവി വാഹനങ്ങൾ ചരക്കുനീക്കം നടത്തുന്നുണ്ടെന്ന് ദുബായ് മീഡിയ ഓഫിസ് വ്യക്തമാക്കി. ഡ്രൈവറില്ലാത്ത ലോറികൾ രംഗത്ത് വരുന്നതോടെ പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപകമാകുന്നതോടെ 24 മണിക്കൂറും ചരക്കുനീക്കം സാധ്യമാകും.
എല്ലാ മേഖലകളിലും ഡ്രൈവറില്ലാ വാഹന സേവനം വ്യാപകമാക്കുന്നതോടെ ഓട്ടോണമസ് വാഹനങ്ങളുടെ കേന്ദ്രമെന്ന നിലയിൽ ആഗോളതലത്തിൽ ദുബായുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും ദുബായുടെ സാമ്പത്തിക അജൻഡയ്ക്കു അത് കരുത്തു പകരുമെന്നും ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ഇത്തരം വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് അപ്പോളോ ഗോ, വീറൈഡ്, പോണി എഐ എന്നീ കമ്പനികൾക്ക് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
ഈ മൂന്നു കമ്പനികളുടെയും നേതൃത്വത്തിൽ ദുബായുടെ വിവിധ കേന്ദ്രങ്ങളിലായി 60 വാഹനങ്ങൾ പരീക്ഷണയോട്ടം നടത്തുന്നുണ്ട്. ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ സ്വയം നിയന്ത്രിത വാഹനങ്ങൾ എത്തുമ്പോൾ ഉണ്ടാകാനിടയുള്ള പ്രായോഗിക പ്രശ്നങ്ങൾ മനസിലാക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് വ്യാപകമായ തോതിൽ പരിശീലനം നടത്തുന്നത്.