

ഡ്രൈവർ രഹിത വാഹനം: മാർഗ നിർദേശങ്ങൾ പുറത്തിറക്കി ദുബായ് ആർടിഎ
ദുബായ്: ദുബായിൽ ഡ്രൈവറില്ലാ വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദുബായ് ആർടിഎ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചു. ഇത് പ്രകാരം ആറ് വിഭാഗം വാഹനങ്ങൾക്കാണ് പ്രവർത്തിക്കാൻ അനുമതി നൽകുക. അടുത്തവർഷം മുതൽ ഡ്രൈവറില്ലാ വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ സർവിസ് നടത്താൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ദുബായ് ആർ ടി എയുടെ നടപടി.
യാത്രക്കും ചരക്ക് കടത്തിനും ഉപയോഗിക്കാവുന്ന 13 സീറ്റുള്ള ലൈറ്റ് ഓട്ടോണമസ് വാഹനങ്ങൾ, ചരക്ക് കടത്തിന് മാത്രമായുള്ള ഹെവി വാഹനങ്ങൾ, 14 സീറ്റുകളുള്ള ബസുകൾ, 26 സീറ്റുകളുള്ള യാത്രാ ബസുകൾ, ലൈറ്റ്, ഹെവി ഉപകരണങ്ങൾക്കായുള്ള വാഹനങ്ങൾ, സ്വയം നിയന്ത്രണ മോട്ടോർ സൈക്കിളുകൾ എന്നിവക്കാണ് അനുമതി നൽകുന്നത്.ലൈസൻസ് നേടുന്നതിനും പുതുക്കുന്നതിനുമുള്ള എട്ട് വ്യവസ്ഥകളെ കുറിച്ചും പുതിയ മാർഗനിർദേശത്തിൽ പറയുന്നു.
പ്രധാന വ്യവസ്ഥകൾ ഇവയാണ
നിശ്ചയിച്ച റൂട്ടുകളിലും മേഖലകളിലും മാത്രമേ ഡ്രൈവറില്ലാ വാഹനങ്ങൾ സർവിസ് നടത്താവൂ. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ വൈകാതെതന്നെ വാഹനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഓപറേറ്റർമാർക്ക് കഴിയണം. 16 വയസ്സിന് താഴെയുള്ള കുട്ടികൾ യാത്ര ചെയ്യുമ്പോൾ മുതിർന്നവർ ഒപ്പം ഉണ്ടെന്ന് ഉറപ്പുവരുത്തണം. വാഹനത്തിന്റെ നീക്കങ്ങൾ, സർവിസ്, അറ്റകുറ്റപ്പണികളുടെ വിവരങ്ങൾ, റിപ്പയറിങ്, പിഴവുകൾ, അപകടങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഓപറേഷനൽ ഡാറ്റ സൂക്ഷിക്കുന്നതിന് സംയോജിത ഇലക്ട്രോണിക് സംവിധാനം കമ്പനികൾ നിലനിർത്തണം. പ്രവർത്തനസുരക്ഷയും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് തത്സമയ, സുരക്ഷിത സോഫ്റ്റ്വെയർ അപ്ഡേറ്റുകളും നിർബന്ധമാണ്.
ആർടിഎയുടെ മുൻകൂർ അനുമതിയില്ലാതെ ഡ്രൈവറില്ലാ വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് വിലക്കുണ്ട്. സുരക്ഷാവിഷയങ്ങൾ ഉയർന്നാൽ അടിയന്തരമായി വാഹനത്തെ പ്രവർത്തനരഹിതമാക്കാൻ കഴിയണം.ഏഴ് സാങ്കേതിക, ഓപറേഷനൽ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ ലൈസൻസ് ലഭിക്കൂ. പരീക്ഷണ ഓട്ടം വിജയകരമാണെന്നുള്ള നിർമാതാവിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, യു.എ.ഇ അല്ലെങ്കിൽ ഗൾഫ് മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്നതിനുള്ള തെളിവ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും.