
ദുബായ് വിമാനത്താവളത്തിലൂടെ 16 മാസത്തിനിടെ യാത്ര ചെയ്തതത് 86 ദശലക്ഷത്തിലധികം യാത്രക്കാർ
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ 16 മാസത്തിനിടെ 86 ദശലക്ഷത്തിലധികം യാത്രക്കാർ ഒരു പരാതിക്ക് പോലും ഇടം നൽകാതെ കടന്നുപോയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി അറിയിച്ചു. കഴിഞ്ഞ വർഷവും ഈ വർഷത്തെ ആദ്യ നാല് മാസവും ഉൾപ്പെടെയുള്ള കാലയളവിലെ കണക്കാണിത്.ദുബായിൽ നടന്ന എയർപോർട്ട് ഷോയുടെ, എയർപോർട്ട് ലീഡേഴ്സ് ഗ്ലോബൽ ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതേ കാലയളവിൽ 33.8 ദശലക്ഷം യാത്രക്കാർ (മൊത്തം യാത്രക്കാരുടെ 39.2%) സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ദുബായ് വിമാനത്താവളങ്ങളുടെ ഈ വിജയം വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ്. ദുബായ് ലോകത്തിന്‍റെ ലക്ഷ്യസ്ഥാനമായിരിക്കണം എന്ന യുഎ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ പ്രഖ്യാപനം തങ്ങളുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥതയ്ക്കും പ്രചോദനമായെന്ന് ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു.
'ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഉപയോഗം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, മനുഷ്യ വിഭവശേഷിയുടെ പങ്ക് വളരെ പ്രധാനമാണ്. ഏതെങ്കിലും പാസ്പോർട്ടിൽ സംശയം തോന്നിയാൽ, അത് യാന്ത്രികമായി പാസ്പോർട്ട് വ്യാജരേഖ വിദഗ്ദ്ധന് കൈമാറും. അദ്ദേഹം പാസ്പോർട്ടിന്‍റെ ആധികാരികത ഉറപ്പാക്കും. ഇത് മുൻപ് സാധ്യമായിരുന്നില്ല. ഈ രംഗത്തുണ്ടായ വളർച്ചയാണിത്'-.ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു.