
ദുബായ്: യാത്ര രേഖകൾ പാസ്പോർട്ട് കൗണ്ടറുകളിൽ കാണിക്കാതെയും സ്മാർട്ട് ഗേറ്റ് നടപടികൾ നടത്താതെയും വിമാനത്താവളത്തിലൂടെ ഒന്നു നടന്നാൽ മാത്രം മതി ഇമിഗ്രേഷൻ- യാത്രാ നടപടി പൂർത്തിയാവുന്ന സംവിധാനം ദുബായിൽ ഉടൻ നിലവിൽ വരും.
ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് രാജ്യാന്തര എയർപോർട്ടിൽ നടപ്പിലാവുന്ന ഈ സാങ്കേതിക പരിഷ്കരണം സിമ് ലസ് ട്രാവൽ ഫ്ലാറ്റ്ഫോം എന്ന പേരിലാണ് അറിയപ്പെടുക. യാത്രകാർ എയർപോർട്ടിലൂടെ നടന്ന് പോകുമ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഫേഷ്യൽ റെക്കഗനിഷൻ ക്യാമറകൾ ഉപയോഗിച്ച് യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുകയും സിസ്റ്റത്തിലെ ബയോമെട്രിക് രേഖയും യാത്രക്കാരുടെ മുഖവും ഒന്നാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തുകൊണ്ടാണ് യാത്രാ നടപടി സാധ്യമാകുന്നത്.
ദുബായിൽ നടന്ന വരുന്ന ജൈറ്റെക്സ് ഗ്ലോബലിൽ ദുബായ് ഇമിഗ്രേഷൻ വകുപ്പാണ് ഈ പുതിയ സംവിധാനം പരിചയപ്പെടുത്തുന്നത്. ഈ യാത്ര നടപടി സാധ്യമാക്കാൻ ദുബായിലെ വിമാനത്താവളങ്ങളിൽ ഉടനീളം മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എഐ ക്യാമറകൾ സ്ഥാപിക്കും. ഇതിലൂടെ യാത്രക്കാരുടെ ഫോട്ടോ എടുക്കുകയും അയാളുടെ രേഖകളുമായി സിസ്റ്റം താരതമ്യം ചെയ്യുകയും ചെയ്യുമെന്ന് ജിഡിആർഎഫ്എ ദുബായ് സ്മാർട്ട് സേവനങ്ങളുടെ അസിസ്റ്റന്‍റ് ഡയറക്ടർ ലഫ്. കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി പറഞ്ഞു.
ഇതിലൂടെ സ്മാർട്ട് ഗേറ്റുകകൾ പാസ്‌പോർട്ട് ഇടനാഴി എന്നീ സംവിധാനങ്ങൾ ഇല്ലാതാകും. വിമാനക്കമ്പനികളുടെയും മറ്റ് പങ്കാളികളുടെയും സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. യാത്രക്കാരായ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും ഡേറ്റ ഞങ്ങളുടെ പക്കലുണ്ടെന്നും അദേഹം പറഞ്ഞു.
8 നൂതന സ്മാർട്ട് സേവനങ്ങളാണ് ഇത്തവണത്തെ ജൈറ്റെക്സ് മേളയിൽ ജിഡിആർഎഫ്എ അവതരിപ്പിച്ചത്. രാജകുടുംബാംഗങ്ങളും മുതിർന്ന സർക്കാർ സ്ഥാപന മേധാവികളും ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള കമ്പനി മേധാവികളും അടക്കം നിരവധി പേരാണ് ഇതിനകം ഡയറക്ടറേറ്റിന്‍റെ പവലിയൻ സന്ദർശിച്ചത്.
തടസ്സമില്ലാത്ത യാത്ര ഫ്ലാറ്റ്ഫോമിന് പുറമേ ദുബായിൽ എത്തുന്നതിനുമുമ്പ് താമസക്കാർക്കും സന്ദർശകർക്കും അവരുടെ ബയോമെട്രിക് ഡേറ്റ രജിസ്റ്റർ ചെയ്യാനുള്ള പ്രീ-രജിസ്ട്രേഷൻ സംവിധാനവും ഉപയോക്താക്കൾക്ക് 24 മണിക്കൂറും സേവനങ്ങളും വിവരങ്ങളും വാഗ്ദാനം ചെയ്യുന്ന എഐ അധിഷ്ഠിത ഡിജിറ്റൽ അസിസ്റ്റന്‍റ് സിസ്റ്റം അടക്കമുള്ള പുതിയ സേവനങ്ങളും സന്ദർശകരെ ആകർഷിക്കുന്നു.